ന്യൂഡൽഹി: സമരം ചെയ്യുന്ന കർഷകർക്കെതിരെ ശക്തമായ നിലപാടുമായി ഉത്തർപ്രദേശ് സർക്കാർ. കഴിഞ്ഞദിവസം രാത്രി വൈദ്യുതി വിതരണം വിച്ഛേദിച്ചതിന് പിന്നാലെ ഗസ്സിപ്പൂരിലെ സമരവേദിയിലേക്കുള്ള ജലവിതരണവും നിർത്തിവച്ചു. സമരം അവസാനിപ്പിച്ച് സ്ഥലം ഒഴിയണമെന്നും പ്രക്ഷോഭകരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഡൽഹി-യുപി അതിർത്തിയായ ഗസ്സിപ്പൂരിൽ തമ്പടിച്ചിരിക്കുന്ന കർഷകരോട് എത്രയും വേഗം സ്ഥലത്ത് നിന്ന് ഒഴിഞ്ഞുപോകണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. റിപ്പബ്ലിക് ദിനത്തിൽ നടത്തിയ ട്രാക്ടർ പരേഡിൽ ഒരുവിഭാഗം സംഘർഷമുണ്ടാക്കിയ പശ്ചാത്തലത്തിലാണ് കടുത്ത നടപടി. അതേസമയം, സംഘർഷത്തിൽ കർഷക നേതാക്കൾക്ക് എതിരെ ഡൽഹി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. 20 കർഷക നേതാക്കൾക്ക് എതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇവരുടെ പാസ്‌പോർട്ടുകൾ പിടിച്ചെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടേ നേതൃത്വത്തിൽ കഴിഞ്ഞദിവസം ചേർന്ന യോഗത്തിന് ശേഷമാണ് കർഷക സംഘടന നേതാക്കൾക്ക് എതിരെ കടുത്ത നടപടിയിലേക്ക് പൊലീസ് നീങ്ങിയത്. മേധാ പട്കർ, യോഗേന്ദ്ര യാദവ് അടക്കം 37 നേതാക്കൾക്ക് എതിരെ ഡൽഹി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചെങ്കോട്ടയിലുൾപ്പെടെ നടന്ന അക്രമ സംഭവങ്ങൾക്ക് പിന്നിൽ ഈ നേതാക്കൾ നടത്തിയ ആഹ്വാനമാണ് എന്നാണ് പൊലീസ് നിലപാട്.