കോഴിക്കോട്: വയനാട്ടിൽ ഷിഗല്ല ബാധിച്ച് ആറു വയസ്സുകാരി മരിച്ചു. നൂൽപുഴ പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ 6 വയസ്സുകാരി മഞ്ജരിയാണ് രോഗ ലക്ഷണങ്ങളോടെ മരിച്ചത്. ഏപ്രിൽ നാലിനാണ് കുട്ടി മരിച്ചത്.

സംശയത്തെത്തുടർന്നു സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ശനിയാഴ്ചയാണു പരിശോധനാഫലം ലഭിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ഷിഗല്ലയാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. കാട്ടുനായ്ക്കർ വിഭാഗത്തിൽപ്പെടുന്ന ആദിവാസി പെൺകുട്ടിയാണ് മരിച്ചത്. പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു

ഷിഗല്ല വിഭാഗത്തിൽപെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ് അഥവാ ഷിഗല്ലാ രോഗാണുബാധയ്ക്ക് കാരണമാവുന്നത്. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. ജലത്തിലൂടെയും മോശം ഭക്ഷണത്തിലൂടെയുമാണ് ഷിഗല്ലോസിസ് പകരുന്നത്.

വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, ക്ഷീണം, രക്തംകലർന്ന മലം എന്നിവയാണ് ഷിഗല്ല രോഗ ലക്ഷണങ്ങൾ.
ഷിഗല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നുവെന്നതിനാൽ വയറിളക്കമുണ്ടാവുമ്‌ബോൾ രക്തവും പോകാനിടയുണ്ട്.

പനി, രക്തംകലർന്ന മലവിസർജ്ജനം, നിർജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണമെന്ന് ആരോഗ്യ വിദഗ്ദ്ധർ നിർദേശിച്ചു.