കാർവാർ: കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പെരുമാറ്റം കണ്ടാൽ അദ്ദേഹത്തിൽ വർഗീയ പ്രേതബാധയുണ്ടെന്നാണ് തോന്നുന്നതെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി ടി രവി. ഹിജാബ് വിഷയവുമായി ബന്ധപെട്ടാണ് പ്രതികരണം പുറത്തുവന്നത് . ബിജെപി എംഎ‍ൽഎ രൂപാലി നായിക്കിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ കാർവറിൽ എത്തിയപോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം വർഗീയതയോ വിഘടനവാദമോ കൊണ്ടുവരുന്നത് അനുചിതമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഹിജാബ് വിവാദത്തിന് പിന്നിൽ ഇസ്ലാമിക സംഘടനയും കോൺഗ്രസും ആണ് . ഒരു വർഗീയ പ്രേതം പിടിക്കപ്പെട്ടതുപോലെയാണ് സിദ്ധരാമയ്യ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കോൺഗ്രസിന് സമൂഹത്തേക്കാൾ പ്രധാനം വർഗീയ വോട്ട് ബാങ്കാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പണ്ടേ യൂണിഫോം നിർബന്ധമാണെന്ന് രവി വിശദീകരിച്ചു. 'സമത്വ തത്വത്തിന് വിരുദ്ധമായ ഹിജാബ് ധരിക്കുന്നത് അനുചിതമാണ്. ഭർത്താവിന്റെ ശവസംസ്‌കാര ചിതയിൽ ഭാര്യ പ്രവേശിക്കുക, ശൈശവ വിവാഹം, തൊട്ടുകൂടായ്മ തുടങ്ങിയ ദുരാചാരങ്ങൾ നമ്മുടെ രാജ്യം നേരത്തെ പിന്തുടർന്നിരുന്നു. എന്നാൽ പരിഷ്‌കരണങ്ങൾ കൊണ്ടുവരാനും സമത്വം നടപ്പിലാക്കാനും അതൊക്കെ നിരോധിച്ചു. നിയമലംഘനം നടത്തിയാൽ നിയമനടപടി സ്വീകരിക്കും.എന്നാൽ പഴയ ആചാരത്തിന്റെ പേരിൽ ഹിജാബ് ധരിക്കുന്നത് ന്യായീകരിക്കാവുന്നതല്ല.ബുർഖ ധരിക്കുന്നതും മദ്രസകൾ പ്രവർത്തിക്കുന്നതും ചൈനയിൽ നിരോധിച്ചിട്ടുണ്ടെന്നും രവി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഹാനികരമായാൽ മദ്രസകൾ പോലും നിരോധിക്കും.'

ഗോവയിൽ ബിജെപി നിയമസഭാംഗങ്ങൾ കോൺഗ്രസിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ, കോൺഗ്രസിനെ പോലെ മുങ്ങുന്ന കപ്പലിൽ ബുദ്ധിയുള്ളവർ കയറില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഗോവയിൽ ബിജെപി അധികാരത്തിലെത്തുമെന്ന് ഉറപ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.