തൃശ്ശൂർ: വിവാഹ ഫോട്ടോകൾ പുതിയ മാനം തേടുന്ന കാലഘട്ടമാണിത്. സൃഷ്ടിക്കപ്പെടുന്ന സബ്ജക്ടുകൾക്ക് പുറമെ സമകാലീക സംഭവങ്ങൾ വരെ ഇപ്പോൾ ഫോട്ടോഷൂട്ടിന് വിഷയമാകാറുണ്ട്. അത്തരത്തിലൊരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലാകുന്നത്. പെട്രോൾ വില സെഞ്ച്വറിയടിച്ച സാഹചര്യത്തിൽ പെട്രോൾ പമ്പിലെ വെഡിങ്ങ് ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്. തിരുവനന്തപുരം സ്വദേശി നിധിൻ ശേഖർ, തൃശൂർ സ്വദേശിനി സരയു സിദ്ധാർഥൻ എന്നിവരുടെ വെഡ്ഡിങ് ഫോട്ടോഷൂട്ട് ആണ് ശ്രദ്ധ നേടുന്നത്.

ജൂൺ 26ന് ഗുരുവായൂർ ക്ഷേത്രത്തിൽവച്ചായിരുന്നു ഇവരുടെ വിവാഹം. തുടർന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയിൽ കൊടുങ്ങല്ലൂരിൽവച്ചാണ് ഈ ചിത്രങ്ങൾ പകർത്തിയത്.വരൻ നിധിന്റേതാണ് ആശയം. നിധിൻ കോളജ് ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നു. കേരളത്തിന്റെ ചില ഭാഗങ്ങളിൽ പെട്രോൾ വില 100 രൂപയായി എന്ന വാർത്തയും ഇത്തരമൊരു ഷൂട്ടിന് പ്രചോദനമായി.

യാത്രയ്ക്കിടയിൽ ഒരു കടയിൽനിന്ന് ബാറ്റും ബോളും വാങ്ങിയശേഷം ഒരു പമ്പിലെത്തി അധികൃതരോട് കാര്യം പറഞ്ഞു. അവരുടെ സമ്മതം ലഭിച്ചതോടെ വധുവും വരനും ക്രിക്കറ്റ് കളിച്ചു, സെഞ്ചുറിയടിച്ചു.  Mellowed Photography പകർത്തിയ ഈ ചിത്രങ്ങൾ സോഷ്യൽ ലോകത്ത് ഹിറ്റാണ്.