ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന് ശമനം ഉണ്ടായതോടെ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കർണാടക സർക്കാർ. അടുത്ത ആഴ്ച മുതൽ വാരാന്ത്യ കർഫ്യൂ ഉണ്ടാകില്ല. എന്നാൽ രാത്രി ഒമ്പത് മുതൽ പുലർച്ച അഞ്ചു വരെയുള്ള രാത്രികാല കർഫ്യൂ അടുത്ത ആഴ്ചയിലും തുടരും.ദിനംപ്രതിയുള്ള കോവിഡ് കേസുകളിൽ കുറവുണ്ടെങ്കിലും ജാഗ്രത തുടരുമെന്നും സർക്കാർ അറിയിച്ചു.

കണ്ടെയിന്മെന്റിന് പുറത്തുള്ള പ്രദേശങ്ങളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ട്യൂഷൻ-കോച്ചിങ് സെന്ററുകളും അടഞ്ഞ് തന്നെ കിടക്കും.

ആരാധനാലയങ്ങൾ ദർശനങ്ങൾക്ക് മാത്രമായി ഭക്തർക്ക് തുറന്ന് നൽകാം. രാത്രികാല കർഫ്യൂവിൽ അവശ്യസേവനങ്ങൾ അനുവദിക്കും. കഴിഞ്ഞ ദിവസം കർണാടകയിൽ 2984 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

നാളെ മുതൽ പൊതുഗതാഗതത്തിൽ വാഹനങ്ങളിലെ ഇരിപ്പിടത്തിന് അനുസൃതമായി ആളുകളെ കയറ്റാം. കണ്ടെയിന്മെന്റ് സോണുകൾക്ക് പുറത്ത് മാളുകൾ, സിനിമാ തിയേറ്ററുകൾ, റെസ്റ്റോറന്റുകൾ, ഓഫീസുകൾ, മറ്റു കടകൾ എന്നിവയ്ക്ക് തുറന്ന് പ്രവർത്തിക്കാം.

കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചുകൊണ്ട് പരിശീലന ആവശ്യങ്ങൾക്കായി സ്വിമ്മിങ് പൂളുകളിലേക്ക് പ്രവേശനം അനുവദിച്ചു. പരിശീലനത്തിനായി സ്പോർട് കോംപ്ലക്സുകളും സ്റ്റേഡിയങ്ങളും തുറക്കാം. കാഴ്ചക്കാരെ അനുവദിക്കില്ല.

സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക പൊതു പരിപാടികൾക്ക് കണ്ടെയിന്മെന്റ് സോണുകൾക്ക് പുറത്ത് അനുമതിയുണ്ട്. വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 100 ആയും മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 20 ആയും ക്രമീകരിച്ചിട്ടുണ്ട്.