ന്യൂഡൽഹി: പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ റദ്ദാകുമെന്ന നിലപാടു പിൻവലിച്ചതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വാട്‌സാപ്, ഉപയോക്താക്കളെ വീണ്ടും ഇരുട്ടിൽ നിർത്തുന്നു.

വാട്‌സാപ് പ്രഖ്യാപിച്ച അവസാന തീയതിയായ മെയ്‌ 15 ന് ആഴ്ചകൾക്കു ശേഷവും വിവാദ നയം അംഗീകരിക്കാത്തവർക്കു പല സേവനങ്ങളും മുടങ്ങുമെന്നാണു പുതിയ അറിയിപ്പ്. ചാറ്റ് ലിസ്റ്റ് കാണാനും വിഡിയോ, ഓഡിയോ കോളുകൾക്കു മറുപടി നൽകാനും കഴിയില്ലെന്നു വാട്‌സാപ് അറിയിച്ചു.

സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ നഷ്ടമാകുമെന്നായിരുന്നു വാട്‌സാപ്പിന്റെ ആദ്യ തീരുമാനം. എന്നാൽ, കഴിഞ്ഞയാഴ്ച അതു റദ്ദാക്കിയതായി അറിയിച്ചിരുന്നു. പടിപടിയായി നയം അംഗീകരിക്കാൻ നിർബന്ധിതരാക്കുകയാണ് പുതിയ പ്രഖ്യാപനത്തിലൂടെ ഉദ്ദേശിക്കുന്നത്.