ന്യൂഡൽഹി : കോവിഡ് രണ്ടാം തരംഗത്തിന് പിന്നാലെ രാജ്യത്ത് ആശങ്കയായി കണ്ടെത്തിയ മ്യൂക്കോമൈക്കോസിസ് എന്ന 'കറുത്ത ഫംഗസ്' രോഗത്തിന് പിന്നാലെ 'കാൻഡിഡിയസിസ്' എന്നറിയപ്പെടുന്ന 'വൈറ്റ് ഫംഗസ്' രോഗബാധയും റിപ്പോർട്ട് ചെയ്തു. അത്യധികം അപകടകാരിയായ വൈറ്റ് ഫംഗസ് രോഗം ബീഹാറിലെ നാല് രോഗികളിലാണ് കണ്ടെത്തിയത്.

പാട്‌നയിലെ മെഡിക്കൽ കോളേജിൽ കോവിഡ് ലക്ഷണങ്ങളോടെ എത്തിയവരിലാണ് ഈ അസുഖം കണ്ടെത്തിയത്. കോവിഡ് പരിശോധനയിൽ ഇവർ നെഗറ്റീവായിരുന്നുവെങ്കിലും കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് അസുഖം കണ്ടെത്തിയത്.

ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, വൈറ്റ് ഫംഗസ് അണുബാധ ബ്‌ളാക്ക് ഫംഗസിനേക്കാളും അപകടകരമാണെന്ന് കണക്കാക്കപ്പെടുന്നു. രോഗബാധ കണ്ടെത്തിയ നാല് പേർക്കും ആന്റിഫംഗൽ മരുന്നുകൾ നൽകി ചികിത്സ തുടരുകയാണ്.

ഇവരുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നഖങ്ങൾ, ചർമ്മം, ആമാശയം, വൃക്ക, മസ്തിഷ്‌കം, സ്വകാര്യ ഭാഗങ്ങൾ, വായ,ശ്വാസകോശം തുടങ്ങിയ ശരീരത്തിന്റെ ഭാഗങ്ങളെ ബാധിക്കുന്നതിനാൽ വെളുത്ത ഫംഗസ് അണുബാധ മ്യൂക്കോമൈക്കോസിസിനേക്കാൾ അപകടകരമാണ്.

കൊവിഡിന് പിന്നാലെ രാജ്യത്ത് പടരുന്ന ബ്‌ളാക്ക് ഫംഗസ് ഇതുവരെ 5,500 പേർക്കാണ് സ്ഥിരീകരിച്ചത്. 126 പേർ മരിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ മഹാരാഷ്ട്രയിൽ മാത്രം 90 പേരാണ് മരിച്ചത്. കോവിഡ് ബാധിതരിലാണ് ബ്ലാക്ക് ഫംഗസ് കൂടുതലായി കണ്ടുവരുന്നത്. മഹാരാഷ്ട്ര കഴിഞ്ഞാൽ കൂടുതൽ ബ്ലാക്ക് ഫംഗസ് ബാധിതരുള്ളത് ഹരിയാനയിലാണ്. 14 പേരാണ് അവിടെ മരിച്ചത്.

ഉത്തർപ്രദേശിൽ എട്ടുപേർ മരിച്ചു.ഝാർഖണ്ഡിൽ നാല് പേരും ഛത്തീസ്‌ഗഢ്, മദ്ധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവടങ്ങളിൽ രണ്ടുപേരും കേരളം ബിഹാർ, അസം, ഒഡീഷ, ഗോവ എന്നിവിടങ്ങളിൽ ഓരോരുത്തരും ഫംഗസ് ബാധയെ തുടർന്ന് മരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയിലും ഗുജറാത്തിലും 1500ലധികം പേർക്കാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. തെലങ്കാനയിൽ 700 പേർക്കും മദ്ധ്യപ്രദേശിൽ 573 പേർക്കും രോഗം സ്ഥിരീകരിച്ചു.

കർണാടകയിലും ഡൽഹിയിലും ഹരിയാനയിലും ഇരുന്നൂറിലധികമാണ് രോഗികൾ. ബ്ലാക്ക് ഫംഗസ് ബാധയെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. 

ബ്ലാക്ക് ഫംഗസ് രോഗം കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നതെന്നും അതിനെ നേരിടാൻ തയ്യറെടുക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചിരുന്നു.