ന്യൂഡൽഹി: ആഗോള ആരോഗ്യമേഖലയിലും ആരോഗ്യപരിരക്ഷയിലും ഇന്ത്യ വഹിക്കുന്ന പ്രധാന പങ്കിനെ സ്വാ​ഗതം ചെയ്ത് ലോകാരോഗ്യ സംഘടന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസൂസ് നടത്തിയ ഫോൺസംഭാഷണത്തിന് ശേഷം ഇരുവരും പങ്കുവെച്ച ട്വീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോകാരോഗ്യസംഘടന നേതൃത്വം നൽകുന്ന ആഗോള വാക്സിൻ പൂളായ കോവാക്സിനോടുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതക്ക് ലോകാരോഗ്യസംഘടന ഡയറക്ടർ നന്ദി അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വളരെ നല്ല ഒരു ഫോൺ സംഭാഷണമാണ് നടന്നതെന്ന് ടെഡ്രോസ് പറഞ്ഞു.'കോവാക്സിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിജ്ഞാബദ്ധതയ്ക്ക് ഞാൻ നന്ദി പറഞ്ഞു. ലോകത്തെ സംബന്ധിച്ചിടത്തോളം വളരെ അപ്രതീക്ഷിതമായ വെല്ലുവിളിയാണ് മഹാമാരി. അതവസാനിപ്പിക്കുന്നതിനായി തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചു.' ടെഡ്രോസ് ട്വീറ്റ് ചെയ്തു.

'ലോകാരോഗ്യ സംഘടന ഡയറക്ടറുമായി വളരെ മികച്ച സംഭാഷണമാണ് നടന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു. ലോകാരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ വിശാലമായ സാധ്യതകളെ കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു. കോവിഡ് 19നെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ പിന്തുണ ഞാൻ അദ്ദേഹത്തിന് ഉറപ്പുനൽകിയിട്ടുണ്ട്.'പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഫോൺ സംഭാഷണത്തിൽ കോവിഡിനെതിരായ ആഗോള പ്രതിരോധത്തിൽ ലോകാരോഗ്യസംഘടനയുടെ പങ്കിനെ പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു.