തിരുവനന്തപുരം: സിപിഎമ്മിനെ പുതിയ കാലത്ത് നയിക്കണമെങ്കിൽ വേണ്ടത് മികച്ച സംഘാടന മികവും ഫണ്ട് റൈസിംഗിനുള്ള കഴിവുമൊക്കെയാണ്. എം എ ബേബിയെ പോലൊര പോളിറ്റ് ബ്യൂറോ മെമ്പർക്ക് മുന്നിൽ പലപ്പോഴും ഈ സ്ഥാനത്തേക്ക് തടസ്സമായി വരുന്നതും ഇക്കാര്യമാണ്. അതുകൊണ്ട് തന്നെയാണ് കോടിയേരി കഴിഞ്ഞാൽ സിപിഎമ്മിനുള്ളിൽ ആ സാധ്യത ഏറ്റവും കൂടുതലുള്ളത് കണ്ണൂരുകാരൻ കൂടിയായ ഇ പി ജയാരാജനാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മനസ്സിൽ സിപിഎം സെക്രട്ടറി സ്ഥാനത്തേക്കുള്ള ചോയ്‌സ് ഇ പി ജയരാജനാണ്. എന്നാൽ, അടുത്തകാലത്തായി കോടിയേരി ബാലകൃഷ്ണന്റുമായി പഴയതു പോലുള്ള ആത്മബന്ധം ഇ പിക്കില്ല. അതുകൊണ്ടു കൂടിയാണ് പുതുതായി സെക്രട്ടറിയെ താൽക്കാലികമായി തിരഞ്ഞെടുത്തപ്പോൾ ആ സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കാത്തത്. വ്യവസായ മന്ത്രി കൂടിയാണ് എന്നതും അദ്ദേഹത്തിന് സ്ഥാനം നൽകാതിരിക്കാൻ കാരണമായി.

കേന്ദ്ര കമ്മിറ്റിയിലെ സീനിയോരിറ്റി കൂടി പരിഗണിച്ചു കൊണ്ടാണ് എ വിജയരാഘവന് താൽക്കാലിക സെക്രട്ടറിയുടെ ചുമതല നൽകിയിരിക്കുന്നത്. ഇ്‌പ്പോൾ പോളിറ്റ് ബ്യൂറോ അംഗമായ എം എ ബേബിക്കൊപ്പം സീനിയറാണ് എ വിജയരാഘവൻ. അതുകൊണ്ട് കൂടിയാണ് അദ്ദേഹത്തിന് താൽക്കാലിക പദവി നൽകിയത്. ഇങ്ങനെ ഒരു പദവി അപ്രതീക്ഷിതമായി നൽകുമ്പോൾ സിപിഎം ഒരുകാര്യത്തിൽ മുൻകരുതൽ സ്വീകരിക്കുന്നുണ്ട്. അത് അടുത്ത സെക്രട്ടറി പദത്തിലേക്കുള്ള സ്ഥിരം നിയമനത്തിനുള്ള യോഗത അല്ലെന്നു തന്നെ.

പകരംചുമതല അടുത്ത സമ്മേളനത്തിൽ സെക്രട്ടറിയാകാൻ 'ക്ലെയിം' ആകാതിരിക്കാനുള്ള കരുതൽ കോടിയേരിക്ക് ഉണ്ടായിട്ടുണ്ട് താനും. മക്കൾ വിവാദങ്ങൾ കഴിഞ്ഞ് താൻ തന്നെ സെക്രട്ടറിയായി വരുമെന്ന സൂചനയും കോടിയേരി നൽകുന്നുണ്ട്. അതുകൊണ്ടാണ് ഇടതുമുന്നണി കൺവീനർ സ്ഥാനത്തിരിക്കെത്തന്നെ സെക്രട്ടറിയുടെ ചുമതലയും എ. വിജയരാഘവനു നൽകിയത്. ഇടതു മുന്നണി കൺവീനർ എന്നതാണ് സിപിഎം വിജയരാഘവന് നൽകിയ പദവി. അതാണ് അദ്ദേഹത്തിന്റെ സ്ഥിരം യോഗ്യതയും. അതുകൊണ്ടു തന്നെ എപ്പോൾ വേണമെങ്കിലും മാറ്റാവുന്ന ചോയ്‌സ് കൂടിയായ വിജയരാഘവൻ മാറുന്നു എന്നതാണ് വാസ്തവം.

താത്കാലിക ചുമതല നൽകുന്നത് സ്ഥിരം 'നിയമന'ത്തിനുള്ള യോഗ്യതയായി സിപിഎം. ഒരിക്കലും പരിഗണിക്കാറില്ലെന്നതാണ് ചരിത്രം. സി.എച്ച്. കണാരൻ അസുഖബാധിതനായപ്പോൾ ഇ.കെ. നായനാർക്കായിരുന്നു സെക്രട്ടേറിയറ്റിൽ ഏകോപനച്ചുമതല. എന്നാൽ, സി.എച്ചിനു ശേഷം എ.കെ.ജി.യാണ് സംസ്ഥാന സെക്രട്ടറിയായത്. ചടയൻ ഗോവിന്ദന് അസുഖമായപ്പോൾ കോടിയേരിക്കായിരുന്നു ഏകോപനച്ചുമതല. പിന്നീട് പാർട്ടി സെക്രട്ടറിയായത് പിണറായി വിജയനും. അതുപോലെ കോടിയേരിക്ക് പകരം ഇനി എത്തുക മറ്റൊരാളാകും എന്നതാണ് പുറത്തുവരുന്ന സൂചന.

കോടിയേരി നേരത്തേ ചികിത്സയ്ക്കു പോയപ്പോൾ ആറുമാസത്തോളം പാർട്ടി സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചത് എം വി ഗോവിന്ദനാണ്. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രൻ പിള്ളയും എം.എ. ബേബിയും ഇപ്പോൾ സംസ്ഥാനത്തെ സെക്രട്ടേറിയറ്റ് യോഗങ്ങളിലടക്കം പങ്കെടുക്കാറുമുണ്ട്. എം.എ. ബേബിക്ക് കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളുടെയും എസ്.ആർ.പി.ക്ക് ദേശീയ സെന്ററിന്റെയും ചുമതലയാണ്. എന്നാൽ, സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഇവരെ ഏൽപ്പിക്കാൻ പ്രയാസമില്ല. അതേസമയം താൽക്കാലിക ചുമതല നൽകിയാൽ പെട്ടന്നു മാറ്റാൻ കഴിയില്ലെന്ന സാംഗത്യമാണ് അദ്ദേഹത്തിന് ചുമതല നൽകാത്തതിന് കാരണവും. എസ്.ആർ.പി. സെക്രട്ടറി സ്ഥാനത്തേക്കു വരുന്നതിന് പിണറായി ഉൾപ്പെടെയുള്ളവർക്ക് എതിർപ്പുണ്ടാകില്ലെങ്കിലും ബേബിയുടെ കാര്യത്തിൽ എതിർപ്പുണ്ട് താനും.

ഒരുവർഷത്തിനു ശേഷം അടുത്ത പാർട്ടി സമ്മേളനം നടക്കും. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് സെക്രട്ടറിയെ നിർണയിക്കാനും അത് അംഗീകരിക്കാനും വിജയരാഘവനോളം വിശ്വസ്തനായ മറ്റൊരാളില്ലെന്നാണ് കോടിയേരി വിലയിരുത്തിയത്. ഈ തീരുമാനത്തിനൊപ്പം പിണരായിയും നിൽക്കുകയായിരുന്നു. കോടിയേരി ബാലകൃഷ്ണന് ചില അസൗകര്യങ്ങൾ ഉണ്ടായപ്പോൾ പകരം ക്രമീകരണമുണ്ടാക്കുകമാത്രമാണ് ചെയ്തതെന്നാണ് എ വിജയരാഘവനും വ്യക്തമാക്കുന്നത്. ചുമതലകൾ വഹിക്കുന്നവർക്ക് അസൗകര്യങ്ങളുണ്ടാകുമ്പോൾ ഇത്തരം ക്രമീകരങ്ങൾ ഏർപ്പെടുത്താറുണ്ട്. പ്രതിപക്ഷം ഒരിക്കലും ഞങ്ങളെ സഹായിക്കുന്ന പ്രസ്താവനകൾ നടത്താറില്ല. കൃത്യമായ കാര്യങ്ങൾ പാർട്ടി വിശദീകരിച്ചിട്ടുണ്ട്. ബാക്കിയെല്ലാം ദുർവ്യഖ്യാനങ്ങളാണെന്നും അദ്ദേഹം പറയുന്നു.