അഗർത്തല: ദേശീയ പണിമുടക്കിനിടെ ത്രിപുരയിൽ വ്യാപക ആക്രമണം. സിപിഐ സംസ്ഥാന ആസ്ഥാന മന്ദിരം ജുനുദാസ് ഭവൻ ബിജെപി പ്രവർത്തകർ തല്ലിത്തകർത്തു. സിഐടിയു, എസ്‌യുസിഐ എന്നിവയുടെ സംസ്ഥാന ഓഫീസുകളും അക്രമി സംഘം നശിപ്പിച്ചു. സ്ബറൂണിൽ സിപിഎമ്മിന്റെ നാല് പാർട്ടി ഓഫീസുകൾക്ക് തീയിട്ടു. ആക്രമണത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് സിപിഐ, സിപിഎം സംഘടനകൾ ആരോപിച്ചു. സംഘർഷത്തിൽ ഒരു സിപിഎം പ്രവർത്തകനും മാധ്യമപ്രവർത്തകനും ഗുരുതരമായി പരിക്കേറ്റു. പണിമുടക്കിൽ നിശ്ചലമായ ബസ് സ്റ്റാന്റിന്റെ ചിത്രമെടുത്തതിനാണ് മാധ്യമപ്രവർത്തകനായ ഷരീഫ് അഹമ്മദിനെ ബിജെപി പ്രവർത്തകർ മർദിച്ചതെന്ന് നോർത്ത് ഈസ്റ്റ് നൗ റിപ്പോർട്ട് ചെയ്തു.