ന്യൂഡൽഹി: വീണ്ടും വിവാദ പരാമർശത്തിൽ കുടുങ്ങി നടി കങ്കണാ റണാവത്ത്. കഴിഞ്ഞ ദിവസം നടി നടത്തിയ 2014 ൽ ആണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതെന്ന പരാമർശമാണ് വിവാദത്തിനിടയാക്കിയിരിക്കുന്നത്. നടിയെ അറസ്റ്റ് ചെയ്യണമെന്നും പത്മശ്രീ പുരസ്‌കാരം തിരിച്ചെടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോഴാണ് യഥാർഥത്തിൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടയതെന്നും 1947ൽ കിട്ടിയ സ്വാതന്ത്ര്യം ഭിക്ഷയായിരുന്നെന്നുമാണ് കങ്കണാ റണാവത്ത് ടിവി അഭിമുഖത്തിൽ പറഞ്ഞത്. തുടർന്ന് ആം ആദ്മി പാർട്ടി, ബിജെപി നേതാവ് വരുൺ ഗാന്ധി, കോൺഗ്രസ് നേതാവ് ആനന്ദ് ശർമ എന്നവർ നടിക്കെതിരെ രംഗത്തെത്തി. രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ടാഗ് ചെയ്തായിരുന്നു ആനന്ദ് ശർമയുടെ ട്വീറ്റ്.

കങ്കണക്ക് നൽകിയ പത്മ പുരസ്‌കാരം തിരിച്ചെടുക്കണമെന്നും സിവിലിയൻ പുരസ്‌കാരം നൽകും മുമ്പ് മാനസിക നില പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെയും മഹാന്മാരെയും അവമതിക്കുന്നവർക്ക് പുരസ്‌കാരം നൽകാതെ നോക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, സർദാർ വല്ലഭായി പട്ടേൽ തുടങ്ങിയ ഉന്നത നേതാക്കളെയും ഭഗത് സിങ്, ചന്ദ്രശേഖർ ആസാദ് തുടങ്ങിയ രക്തസാക്ഷികളെ അപമാനിക്കുന്നതുമാണ് നടിയുടെ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു. രാജ്യദ്രോഹമെന്നാണ് കങ്കണയുടെ പ്രസ്താവനയെ കോൺഗ്രസ് വിശേഷിപ്പിച്ചത്.

മയക്കുമരുന്ന് ഉപയോഗിച്ച ശേഷമാണ് കങ്കണ വിവാദ പരാമർശം നടത്തിയതെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ആരോപിച്ചു. മലാന ക്രീം എന്ന മയക്കുമരുന്ന് ഉപയോഗിച്ച ശേഷമാണ് നടിയുടെ പ്രസ്താവനയെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. കങ്കണയുടെ പ്രസ്താവനയെ അപലപിക്കുന്നു. സ്വാതന്ത്ര്യ സമര പോരളികളെ അവർ അപമാനിച്ചു. അവരിൽ നിന്ന് പത്മ പുരസ്‌കാരം തിരിച്ചുവാങ്ങി അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കങ്കണക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ആംആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ മുംബൈ പൊലീസിനോട് ആവശ്യപ്പെട്ടു.