കൊൽക്കത്ത : പശ്ചിമബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പിനിടെ വ്യാപക അക്രമം. കൂച്ച്ബിഹാറിലെ മാതഭംഗയിൽ വെടിവെയ്പിൽ നാലുപേർ കൊല്ലപ്പെട്ടു. കേന്ദ്ര സേന വെടിയുതിർക്കുകയായിരുന്നു എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.നിരവധി മാധ്യമങ്ങളുടെ വാഹനങ്ങളും അക്രമത്തിനിരയായിട്ടുണ്ട്.

ബിജെപി നേതാവും സ്ഥാനാർത്ഥിയുമായ ലോക്കറ്റ് ചാറ്റർജി എംപിയുടെ വാഹനം ആക്രമിച്ചു. ഹൂഗ്ലിയിലെ ബാൻഡേലിൽ വച്ചായിരുന്നു ലോക്കറ്റ് ചാറ്റർജിക്ക് നേരെ ആക്രമണം ഉണ്ടായത്. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് ആക്രമിച്ചതെന്ന് ലോക്കറ്റ് ചാറ്റർജി പറഞ്ഞു.

കൂച്ച് ബിഹാറിലെ സിതാൽകുച്ചിയിൽ വോട്ടുചെയ്യാൻ ക്യൂ നിന്നയാൾ വെടിയേറ്റു മരിച്ചതിനെ തുടർന്നുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ കേന്ദ്രസേനയെ പ്രദേശത്ത് വിന്യസിച്ചു. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ മാതഭംഗയിലുണ്ടായ വെടിവെപ്പിനെക്കുറിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക തെരഞ്ഞെടുപ്പ് നിരീക്ഷകനോട് റിപ്പോർട്ട് തേടി.

സിംഗൂർ, കൂച്ച് ബിഹാർ, ഹൂഗ്ലി അടക്കം അഞ്ചു ജില്ലകളിലെ 44 മണ്ഡലങ്ങളിലാണ് നാലാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. സിനിമാതാരങ്ങളും കേന്ദ്രമന്ത്രിയും ഉൾപ്പെടെ 370 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 11 മണിവരെ 16.65 ശതമാനം പേർ വോട്ടു രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്.