കാസർകോട്: ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഭർത്താവിനെ ഉപേക്ഷിച്ച് ഉത്തർപ്രദേശ് സ്വദേശിയായ കാമുകനൊപ്പം പോയ യുവതി തിരിച്ചെത്തി പൊലീസിന് മുന്നിൽ ഹാജരായി. തുടർന്ന് യുവതിയെ കോടതിയിൽ ഹാജരാക്കി. എന്നാൽ ഇവർ കോടതിയിൽ കാമുകനെ കയ്യൊഴിഞ്ഞു. ഭർത്താവ് യുവതിയെ സ്വീകരിക്കാൻ തയ്യാറായതുമില്ല. ഇതോടെ ഭർതൃമതി സ്വന്തം വീട്ടുകാർക്കൊപ്പം പോയതായി ബദിയടുക്ക പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് 35 കാരിയായ രിഫാനയെ കാണാതായത്. ഒരാഴ്ച മുമ്പാണ് രിഫാനയുടെ ഭർത്താവ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. മൂന്ന് മക്കളുടെ മാതാവാണ് ഇവർ. യുവതിയുടെ മൊബൈൽ ഫോൺ സ്വിച് ഓഫ് ചെയ്ത നിലയിലായിരുന്നു. ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിയാത്തതിനാലാണ് ഭർത്താവ് പൊലീസിൽ പരാതി നൽകിയത്.

സൈബർ സെലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ മൊബൈൽ ടവർ ലൊക്കേഷൻ കണ്ടെത്തി യുവതി പാലക്കാട് ഉണ്ടെന്ന് മനസിലായിരുന്നു. ഭർത്താവ് കേസ് നൽകിയത് അറിഞ്ഞതോടെ ഉത്തർപ്രദേശ് സ്വദേശിയായ ആലമും യുവതിയും കാസർകോട് തിരിച്ചെത്തി പൊലീസിന് മുന്നിൽ ഹാജരാകുകയായിരുന്നു.

ഏതാനും വർഷം മുമ്പ് ജോലി തേടിയെത്തിയ ആലം കുറച്ചു കാലം യുവതിയുടെ സ്വന്തം വീട്ടിൽ ജോലി ചെയ്തിരുന്നു. പിന്നീട് ഇരുവരും അടുപ്പത്തിലായതായാണ് വിവരം. ആലമിനെതിരെ യുവതിക്ക് പരാതി ഇല്ലാത്തതിനാൽ ഇയാളെ പൊലീസ് വിട്ടയച്ചു.