കൊച്ചി: കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ പിടികൂടി കൊല്ലാൻ അനുമതി നൽകി ഹൈക്കോടതി. വയനാട്, കോഴിക്കോട് ജില്ലകളിലെ കർഷകർക്ക് വലിയ ആശ്വാസമാണ് വിധി നൽകിയിരിക്കുന്നത്. വെള്ളിയാഴ്ചയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പാസാക്കിയത്. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ടിലെ 11(1)(ബി) വകുപ്പ് പ്രകാരം കാട്ടുപന്നികളെ പിടികൂടി കൊല്ലാനുള്ള അനുമതിയാണ് ഹൈക്കോടതി നൽകിയത്. ചീഫ് വൈൽഡ് ലൈഫ് വാർഡന് ഇതുസംബന്ധിച്ച് നിർദ്ദേശം നൽകി.

കർഷകരെ പ്രതിനിധീകരിച്ച് അഭിഭാഷകരായ അലക്സ് എം. സ്‌കറിയ, അമൽ ദർശൻ എന്നിവർ നൽകിയ റിട്ട് പെറ്റീഷൻ പരിഗണിച്ചാണ് സർക്കാർ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കാട്ടുപന്നികളുടെ ഉപദ്രവത്താൽ കർഷകർ നേരിടുന്ന പ്രശ്നങ്ങളെ വേണ്ട രീതിയിൽ അഭിസംബോധന ചെയ്യാൻ സർക്കാർ സംവിധാനങ്ങൾക്ക് സാധിച്ചില്ലെന്ന് കേസ് പരിഗണിച്ച ഹൈക്കോടതി ജഡ്ജ് പി.ബി. സുരേഷ് കുമാർ പറഞ്ഞു.

'കാട്ടുപന്നികളുടെ ആക്രമണങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടു. അതുകൊണ്ട് കാർഷിക വിളകൾ നശിപ്പിക്കുന്നതായി പരാതിപ്പെടുന്ന കർഷകർക്ക് കാട്ടുപന്നികളെ പിടികൂടുന്നതിനായി നിർദ്ദേശം നൽകണമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡന് നിർദ്ദേശം നൽകികൊണ്ട് ഉത്തരവിടുകയാണ്,' കോടതി പറഞ്ഞു.

വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ നിയമത്തിലെ വകുപ്പ് 62 പ്രകാരം കാട്ടുപന്നികളെ കർഷകരെ ഉപദ്രവകാരിയായ മൃഗങ്ങളിൽപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം ആറോളം കർഷകർ കോടതിയെ സമീപിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശങ്ങളിലെ കർഷകരും കാട്ടുപന്നികളുടെ തുടർച്ചയായ ഉപദ്രവം കാരണം ദുരിതമനുഭവിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് അഭിഭാഷകനായ അമൽ ദർശൻ മുഖേന കാട്ടുപന്നികളെ ഉപദ്രവകാരികളായ കീടങ്ങളിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.