കൊഹിമ: നാഗലാൻഡ്-മണിപ്പുർ അതിർത്തിയിൽ കാട്ടു തീ വ്യാപിക്കുന്നു. ഇത് നിയന്ത്രിക്കാനായി മണിപ്പൂർ സർക്കാർ ദേശീയ ദുരന്ത നിവാരണ സേനയോടും സൈന്യത്തോടും സഹായം തേടി. നാഗലാൻഡ്-മണിപ്പുർ അതിർത്തിയിലെ താഴ്‌വര മേഖലയായ സുകോയിൽ നിന്നാരംഭിച്ച കാട്ടുതീ മണിപ്പുരിലെ സേനാപതിയിലേക്കും വ്യാപിച്ച പശ്ചാത്തലത്തിലാണ് സർക്കാർ നടപടി.

ചൊവ്വാഴ്ച മുതലാണ് സുകോവിൽ കാട്ടു തീ ആരംഭിച്ചത്. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി മണിപ്പുർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് ആകാശനിരീക്ഷണം നടത്തിയിരുന്നു. വിവരങ്ങൾ കേന്ദ്രത്തെ അറിയിച്ചെന്നും എല്ലാ സഹായങ്ങളും ഉണ്ടാവുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പുനൽകിയെന്നും ബിരേൻ സിങ് അറിയിച്ചു.