അടിമാലി: ഷെയർ മാർക്കറ്റിൽ പണം നിഷേപിച്ച് ഇരട്ടിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം പൈങ്ങോട്ടൂർ കോട്ടേക്കുടി സുറുമി (33) നെയാണ് അടിമാലി സിഐ. അനിൽ ജോർജിന്റെ നേത്യത്വത്തിൽ അറസ്റ്റ് ചെയ്തത്. അടിമാലി മേഖലയിൽ നിന്നും യുവതി ഏഴ് പേരിൽ നിന്നും 11.5 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് അറസ്റ്റ്. മേഖലയിൽ കൂടുതൽ പേരിൽ നിന്നും ഇവർ പണം തട്ടിച്ചെടുത്തതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

2020 ഏപ്രിൽ പിഞ്ച് കുട്ടികളോടൊപ്പം അടിമാലിയിൽ എത്തിയ സുറുമി അടിമാലി മാപ്പാനി കാട്ട് കുന്നിൽ വാടകയ്ക്ക് താമസിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇപ്പോൾ ഇവർ എറണാകുളം ത്യക്കളത്തൂർ പള്ളിചിറങ്ങര ഭാഗത്ത് വാടകക്ക് താമസിക്കുന്നതിനിടെയാണ് അറസ്റ്റ്. അടിമാലി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അടിമാലിയിൽ താമസിക്കവെ ഇവർ അയൽവാസികളെയാണ് ആദ്യം കെണിയിൽപെടുത്തിയത്.

ആദ്യം ചെറിയ തുകകൾ വാങ്ങി ഇരട്ടിയായി തിരികെ കൊടുത്തു. പിന്നീട് പലരിൽ നിന്നായി വലിയ തുക കൈപറ്റിയ ശേഷം കഴിഞ്ഞ സെപ്റ്റംബർ 23-ന് അടിമാലിയിൽ നിന്നും മുങ്ങി. പിന്നീട് പലയിടത്തും മാറി മാറി താമസിച്ചു. ഭർത്താവ് ഗൾഫിലാണെന്നാണ് യുവതി നാട്ടുകാരോട് പറഞ്ഞിരുന്നത്. ഇതോടൊപ്പം ഒരു പവൻ സ്വർണം നൽകിയാൽ ആറ് മാസം കൊണ്ട് ഇരട്ടി സ്വർണ്ണമോ, പണമോ നൽകാമെന്ന് പറഞ്ഞ് ഇവർ സ്വർണ്ണവും തട്ടിയെടുത്തതായും പരാതിയുണ്ട്.