അഹമ്മദാബാദ്: 22കാരിയെ പൊതുജനമധ്യത്തിൽ വച്ച് സഹോദരൻ കുത്തിക്കൊന്നു. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് സംഭവം. റീന എന്ന യുവതിയാണ് സഹോദരന്റെ കുത്തേറ്റ് മരിച്ചത്. സഹോദരിയെ കുറിച്ച് നാട്ടുകാർ മോശം അഭിപ്രായം പറഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് ശേഷം പ്രതി പൊലീസിന് മുന്നിൽ കീഴടങ്ങി. ആയുധം കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.

റീനയെ പൊതുനിരത്തിൽ വച്ച് സഹോദരൻ എട്ടുതവണ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഭർത്താവുമായി പിരിഞ്ഞു കഴിയുകയാണ് റീന. യുവതിയുടെ അച്ഛന്റെ കൊലപാതക കേസിൽ കുറ്റവിമുക്തനായ ഭവൻ ജോഷി എന്നയാളുടെ ഒപ്പമായിരുന്നു കഴിഞ്ഞ കുറെ നാളുകളായി റീന താമസിച്ചിരുന്നത്. കേസിൽ റീനയുടെ അമ്മയും പ്രതിയാണ്.

റീനയെ കുറിച്ച് നാട്ടുകാർ മോശം അഭിപ്രായം പറയുന്നത് കേട്ടതാണ് സഹോദരന്റെ പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സഹോദരിയെ കൊല്ലാൻ പ്രേംസാങ് ടാങ്ക് തീരുമാനിക്കുകയായിരുന്നു. നാട്ടുകാർ നോക്കിനിൽക്കേയാണ് സഹോദരിയെ യുവാവ് കുത്തിക്കൊന്നത്. കൊലപാതകത്തിന് ശേഷം യുവാവ് മൃതദേഹത്തിന് ചുറ്റും നടന്നതായും ദൃക്‌സാക്ഷികൾ പറയുന്നു. ആക്രമണത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ നാട്ടുകാർ ശ്രമിച്ചില്ലെന്ന് ആക്ഷേപമുണ്ട്.