ഭോപ്പാൽ: ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം വെട്ടിമാറ്റി യുവതി. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് സംഭവം. വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച 45 കാരന്റെ ജനനേന്ദ്രിയം യുവതി അരിവാൾ കൊണ്ട് വെട്ടിമാറ്റുകയായിരുന്നു. വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.

യുവതിയുടെ ഭർത്താവ് വീട്ടിലില്ലാത്ത സമയത്തായിരുന്നു 45കാരൻ എത്തിയത്. സ്ത്രീയും 13 വയസ്സുള്ള മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇതു മനസ്സിലാക്കി വീട്ടിൽ അതിക്രമിച്ചു കടന്ന ആൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇയാളെ കണ്ട് കള്ളനാണെന്ന് ഭയന്ന് മകൻ വീടിന് പുറത്തേക്കോടി. സ്ത്രീയെ മർദ്ദിച്ചശേഷം പീഡിപ്പിക്കാൻ ശ്രമിച്ചു. ചെറുത്തുനിന്ന യുവതി ഇയാളുമായി ഏതാണ്ട് 20 മിനുട്ടോളം മൽപ്പിടുത്തം നടത്തി. ഇതിനിടെ കട്ടിലിന് അടിയിലുണ്ടായിരുന്ന അരിവാൾ കൊണ്ട് അക്രമിുടെ ജനനേന്ദ്രിയം വെട്ടിമാറ്റുകയായിരുന്നു.

തുടർന്ന് അർധരാത്രിയോടെ യുവതി തന്നെ അടുത്തുള്ള പൊലീസ് ഔട്ട്‌പോസ്റ്റിലെത്തി വിവരം പറയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റയാളെ പൊലീസ് ആശുപത്രിയിലാക്കി. വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് 45 കാരനെതിരെയും, ആക്രമിച്ചതിന് യുവതിക്കെതിരെയും കേസെടുത്തതായി പൊലീസ് പറഞ്ഞു.