റാഞ്ചി: വഴക്കിട്ട് വീടുവിട്ടിറങ്ങിയ മരുമകൾ തിരികെ എത്താൻ സ്ത്രീ നാവ് അറുത്ത് ദൈവത്തിന് സമർപ്പിച്ചു. ദൈവത്തിന് കാണിക്കയായി നൽകിയത് നാവ് അറുത്തെടുത്ത്. ഝാർഖണ്ഡിലെ സെരെയ്ക്കേല-ഖർസവാൻ സ്വദേശി ലക്ഷ്മി നിരാലയെയാണ് നാവ് മുറിച്ചെടുത്ത് പ്രാർത്ഥിച്ചത്. ​​രക്തം വാർന്ന് അവശയായിട്ടും ഇവർ ആശുപത്രിയിൽ പോകാൻ കൂട്ടാക്കിയില്ല. ഒടുവിൽ ബന്ധുക്കളും നാട്ടുകാരും അനുനയിപ്പിച്ചാണ് ജംഷേദ്പുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഞായറാഴ്ച വൈകിട്ട് എൻ.ഐ.ടി. ക്യാമ്പസിൽവച്ചാണ് ലക്ഷ്മി നാവ് മുറിച്ചത്. കാണാതായ മരുമകൾ തിരിച്ചെത്താൻ വേണ്ടിയാണ് ലക്ഷ്മി പ്രാർത്ഥനയ്ക്കിടെ നാവ് അറുത്തുമാറ്റിയതെന്ന് ഭർത്താവ് നന്ദുലാൽ പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് മുതലാണ് ലക്ഷ്മിയുടെ മരുമകൾ ജ്യോതിയെ കാണാതായത്. കുട്ടിയുമായി വീട് വിട്ടിറങ്ങിയ യുവതിയെ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പൊലീസിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല.

ഇതിനിടെയാണ് നാവ് മുറിച്ച് സമർപ്പിച്ച് പ്രാർത്ഥന നടത്തിയാൽ മരുമകൾ തിരികെവരുമെന്ന് ചിലർ ലക്ഷ്മിയോട് പറഞ്ഞത്. ഇതനുസരിച്ചായിരുന്നു വീട്ടുജോലിക്കാരിയായ ലക്ഷ്മി ബ്ലേഡ് കൊണ്ട് നാവ് അറുത്തുമാറ്റി പ്രാർത്ഥന നടത്തിയതെന്നും ഭർത്താവ് പറഞ്ഞു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ പറഞ്ഞു.