ഹൈദരാബാദ്: കോവിഡ് പോസിറ്റീവായതിനാൽ ചികിത്സ നിഷേധിക്കപ്പെട്ട യുവതി റോഡരികിൽ പ്രസവിച്ചു. തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിലെ അച്ചമ്പേട്ടിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് നാടിനെ നടുക്കിയ സംഭവം. കോവിഡ് പോസിറ്റീവായതിനാൽ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യാൻ കഴിയില്ലെന്ന് അധികൃതർ വ്യക്തമാക്കി തിരിച്ചയക്കുകയായിരുന്നു. എന്നാൽ, ആശുപത്രിക്ക് പുറത്തിറങ്ങിയ യുവതി സമീപത്തു തന്നെ പ്രവസിക്കുകയാണ് ഉണ്ടായത്.

പ്രസവ ശേഷം യുവതിയേയും കുട്ടിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അമ്മയ്ക്കും കുഞ്ഞിനും നിലവിൽ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അധികൃതർ പറഞ്ഞു. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച്ചയാണ് പൂർണ ഗർഭിണിയായ യുവതിയെ ആശുപത്രിയിൽ എത്തിക്കുന്നത്. അഡ്‌മിറ്റ് ചെയ്യാനെത്തിയ സമയത്ത് തന്നെ കോവിഡ് പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ കോവിഡ് പോസിറ്റീവായി, ഇതോടെ കോവിഡ് രോഗികളെ പരിചരിക്കുന്ന മറ്റൊരു ആശുപത്രിയിലേക്ക് മാറാൻ ഡോക്ടർ നിർദേശിക്കുകയായിരുന്നു.

എന്നാൽ യാത്ര ചെയ്യാൻ പറ്റുന്ന സാഹചര്യത്തിലായിരുന്നു യുവതിയുണ്ടായിരുന്നു. ഇത് പരിഗണിക്കാതെയാണ് ഡോക്ടർ ചികിത്സ നിഷേധിച്ചത്. സംഭവം വിവാദമായതോടെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ സുപ്രണ്ടിനേയും ഡോക്ടറെയും സസ്‌പെൻഡ് ചെയ്തു.