ചെന്നൈ: 38കാരനെ ഭാര്യയും സഹോദരനും ചേർന്ന് എൽപിജി സിലിണ്ടർ ഉപയോ​ഗിച്ച് അടിച്ചുകൊന്നു. തമിഴ്‌നാട്ടിലെ മൈലാപ്പൂരിലാണ് സംഭവം. പെയിന്റ് പണിക്കാരനായ എസ് കബാലിയാണ് മരിച്ചത്. മദ്യപിച്ച് വഴക്കിടുന്നത് പതിവായതാണ് പ്രകോപനത്തിന് കാരണം. സംഭവവുമായി ബന്ധപ്പെട്ട് കബാലിയുടെ ഭാര്യ വനിതയേയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യത്തിന് അടിമയാണ് യുവാവ്. കബാലിയുടെ ബന്ധുവും അയൽവാസിയും വീട്ടിൽ യുവാവിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തം വാർന്നൊഴുകുന്ന നിലയിലായിരുന്നു. തലയ്‌ക്കേറ്റ കനത്ത അടിയാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പറയുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സഹോദരനുമായി ചേർന്ന് ആസൂത്രണം ചെയ്തതാണ് കൊലപാതകം നടപ്പാക്കിയതെന്ന് ഭാര്യ വനിത കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. മദ്യം വാങ്ങാൻ പണം നൽകാത്തതിന്റെ പേരിൽ തന്നോട് മോശമായാണ് കബാലി പെരുമാറിയതെന്ന് ഭാര്യ പറയുന്നു. ഇതിന്റെ പേരിൽ വഴക്ക് പതിവായിരുന്നു. ഇത് സഹിക്കാൻ വയ്യാതായതോടെയാണ് കബാലിയെ കൊല്ലാൻ ആസൂത്രണം ചെയ്്തതെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് തൊട്ടുമുൻപുള്ള ദിവസം സഹോദരൻ വനിതയെ ബന്ധുവീട്ടിൽ കൊണ്ടുചെന്നാക്കി. തുടർന്നായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു.