ദുബായ്: അറബ് വിനോദസഞ്ചാരിയെ കൊള്ളയടിച്ച സംഭവത്തിൽ യുവതിക്ക് രണ്ട് വർഷം തടവ് ശിക്ഷ. വിസിറ്റ് വിസയിൽ ദുബായിലെത്തിയ 23 കാരിയായ ആഫ്രിക്കൻ യുവതിയെ ആണ് ദുബായ് കോടതി ശിക്ഷിച്ചത്. യുവതി വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ട് ആരംഭിക്കുകയും യുവാവിനെ മുറിയിലേക്ക് വരുത്തുകയും പണം കവരുകയും ചെയ്തു എന്നാണ് കേസ്. മറ്റൊരു സ്ത്രീയും മൂന്ന് പുരുഷന്മാരും ഉൾപ്പെടെയുള്ള പ്രതികൾ യുവാവിനെ ആക്രമിക്കുകയും ഫ്ലാറ്റിൽ കെട്ടിയിട്ട് പണവും മൊബൈൽ ഫോണും കവർന്നെടുക്കുകയും ചെയ്തു. ഫെബ്രുവരിയിൽ ബർ ദുബായ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

അറബ് യുവാവുമായി സൗഹൃദം സ്ഥാപിച്ച ശേഷം അയാളെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചുവരുത്തി പണം തട്ടുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച ശേഷമായിരുന്നു യുവാവിനെ കെണിയിൽ വീഴ്‌ത്തിയത്. അടുപ്പമായതോടെ അപ്പാർട്ട്മെന്റിലേക്ക് ക്ഷണിച്ചു. അവിടെ മറ്റൊരു യുവതിയും മൂന്ന് പുരുഷന്മാരും കൂടെയുണ്ടായിരുന്നു. അവർ ചേർന്ന് യുവാവിനെ കെട്ടിയിട്ട ശേഷം പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു. 40 മിനിറ്റോളം ഇവിടെ തടഞ്ഞുവെച്ച ശേഷമാണ് വിട്ടയച്ചത്.

ബർദുബായ് പൊലീസ് സ്റ്റേഷനിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിന് ശേഷം പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപെട്ടു. യുവാവിന്റെ പരാതിയിന്മേലാണ് കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിയത്. ശിക്ഷ അനുഭവിച്ച ശേഷം യുവതിയെ നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട് വിധിക്കെതിരെ ഇവർക്ക് അപ്പീൽ നൽകാനാവും.