മനാമ: അയൽവാസിയായ യുവതിയെ സ്പാനറിന് ആക്രമിച്ച കേസിൽ 45കാരിക്ക് ഒരു വർഷത്തെ തടവുശിക്ഷ. ബഹ്റൈനിലെ ഹൈ ക്രിമിനൽ കോടതിയുടെ വിധി സുപ്രീം ക്രിമിനൽ അപ്പീൽസ് കോടതിയും ശരിവെക്കുകയായിരുന്നു. തന്റെ ഭർത്താവുമായി അവി​ഹിത ബന്ധം ആരോപിച്ചാണ് സ്ത്രീ അയൽവാസിയായ 43കാരിയെ ആക്രമിച്ചത്. വാഗ്വാദത്തിനിടെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചതിന് അയൽവാസിയായ 43കാരിക്ക് കോടതി 50 ബഹ്‌റൈൻ ദിനാർ പിഴയും വിധിച്ചു.

തന്റെ ഭർത്താവുമായി അവിഹിത ബന്ധം ആരോപിച്ചാണ് അയൽവാസിയായ യുവതിയെ സ്പാനർ കൊണ്ട് ആക്രമിച്ചത്. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതോടെ സ്ത്രീയെ ഹൈ ക്രിമിനൽ കോടതി കഴിഞ്ഞ മാസം ഒരു വർഷം തടവുശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇതേ തുടർന്ന് ഇവർ സുപ്രീം ക്രിമിനൽ അപ്പീൽസ് കോടതിയെ സമീപിച്ച് വധിയിൽ അപ്പീൽ നൽകിയിരുന്നു. കേസ് പരിഗണിച്ച കോടതി അപ്പീൽ തള്ളുകയായിരുന്നു.

ബഹ്റൈനിലെ സൽമാബാദിലായിരുന്നു കേസിനാസ്പദമായ സംഭവം. ഭർത്താവുമായി ബന്ധം ആരോപിച്ച് 45കാരിയായ പ്രതി അയൽവാസിയായ സ്ത്രീയെ സ്പാനർ കൊണ്ട് ആക്രമിക്കുകയും അടിയുടെ ആഘാതത്തിൽ സ്ത്രീയുടെ നാല് പല്ല് പൊട്ടിപ്പോകുകയുമായിരുന്നു. നിരവധി സാക്ഷികളുടെ മുന്നിൽവച്ചായിരുന്നു ആക്രമണം. സ്‍പാനർ കൊണ്ടുള്ള അടിയേറ്റ യുവതി ബോധരഹിതയായി നിലംപതിച്ചുവെന്ന് സാക്ഷികൾ മൊഴി നൽകുകയും ചെയ്‍തു. മതിയായ തെളിവുകളുള്ളതിനാൽ യുവതിയുടെ അപ്പീൽ തള്ളിപ്പോകുകയായിരുന്നു