ഡെറാഡൂൺ: അവി​ഹിത ബന്ധം പുറത്തറിയാതിരിക്കാൻ യുവതി കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയത് മുത്തച്ഛനെയും ഭർതൃസഹോദരിയെയും. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് സംഭവം. വിവാഹിതയായ റിയ എന്ന യുവതിയും അയൽക്കാരനായ ഇവരുടെ കാമുകൻ രോ​ഹിത്തുമാണ് രണ്ട് കൊലപാതകങ്ങൾക്കും പിന്നിലെന്ന് കണ്ടെത്തിയതോടെ രണ്ടു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

മൂന്ന് വർഷം മുൻപായിരുന്നു റിയയുടെ വിവാഹം. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന സൂരജ് കുമാറാണ് ഭർത്താവ്. ഇതിനിടയിൽ അയൽവാസിയായ രോഹിതുമായി യുവതി അവിഹിത ബന്ധം തുടർന്നു. ഭർത്താവ് ജോലിക്ക് പോകുന്നതോടെ യുവതിയുടെ മുറിയിലേക്ക് കാമുകൻ എത്തുന്നത് പതിവായി. എന്നാൽ, യുവതിയുടെ മുത്തച്ഛൻ ഇത് കണ്ട്പിടിച്ചതോടെയാണ് ഇരുവരും ചേർന്ന് വൃദ്ധനെ കൊലപ്പെടുത്തിയത്.

സൂരജ് ജോലിക്ക് പോയ സമയത്താണ് ഭർത്താവിന്റെ മുത്തച്ഛനെ റിയയും രോഹിത്തും ചേർന്ന് വധിച്ചത്. റിയയുടെ മുറിയിൽ നിന്ന് രോഹിത് ഇറങ്ങിവരുന്നത് മുത്തച്ഛൻ കണ്ടതാണ് പ്രകോപനത്തിന് കാരണം. മുത്തച്ഛൻ ഭർത്താവിനോട് ഇക്കാര്യം പറയുമോ എന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

റിയയും രോഹിത്തും ചേർന്ന് മുത്തച്ഛനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. നവംബർ അഞ്ചിനാണ് ഭർതൃസഹോദരിയെ കൊന്നത്. യുവാവുമായുള്ള രഹസ്യ കൂടിക്കാഴ്ചയ്ക്ക് തടസം വരാതിരിക്കാനാണ് ഭർതൃസഹോദരിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി നൽകിയാണ് ഭർതൃസഹോദരിയെ ഇല്ലായ്മ ചെയ്തതെന്ന് പൊലീസ് പറയുന്നു. ബന്ധം തുടരുന്നതിന് ഭർത്താവ് ഉൾപ്പെടെ മറ്റു ബന്ധുക്കളെ കൊല്ലാനും ഇരുവരും പദ്ധതിയിട്ടിരുന്നതായി പൊലീസ് പറയുന്നു. ഭർത്താവിനെയും അമ്മായിയമ്മയെയും കൊല്ലാനാണ് ഇരുവരും ഗൂഢാലോചന നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.