കൊല്ലം: കുണ്ടറ പേരയത്ത് മധ്യവയസ്‌കയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. പേരയം സ്വദേശി രാധികയാണ് (49) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരി ഭർത്താവ് പൊലീസ് പിടിയിലായി.

കൊല്ലപ്പെട്ട രാധിക ഭർത്താവുമായി ബന്ധം വേർപെടുത്തിയ ശേഷം മുളവനയിലെ സ്വന്തം വീട്ടിൽ സഹോദരിക്കും സഹോദരിയുടെ ഭർത്താവിനുമൊപ്പ താമസിച്ചിരുന്നത്. മുളവന സ്വദേശിയായ 30 വയസ്സുകാരനായ പ്രവീൺ എന്ന യുവാവുമായി ഇവർ അടുപ്പത്തിലായി.ഇക്കാര്യത്തിൽ രാധികയുടെ സഹോദരി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

രാധികയെ സഹോദരി ചോദ്യം ചെയ്തത് ഇഷ്ടപ്പെടാതിരുന്ന പ്രവീൺ സഹോദരിയെ ആക്രമിച്ചു. തുടർന്ന് പൊലീസിൽ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രവീണിനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രവീൺ പൊലീസ് പിടിയിലാകുന്നതിന് മുൻപ് രാധികയെ വിവാഹം ചെയ്തിരുന്നുവെന്നാണ് വിവരം. സമീപത്തെ ക്ഷേത്രത്തിലായിരുന്നു വിവാഹം. പ്രവീൺ റിമാൻഡിലായതോടെ തന്റെ വീട്ടിൽ നിന്നും ഇറങ്ങണമെന്ന് രാധിക സഹോദരിയോടും ഭർത്താവിനോടും ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ഇവർ കൊല്ലപ്പെട്ടത്.

ഇതിന്റെ വൈരാഗ്യത്തിൽ സഹോദരിയുടെ ഭർത്താവ് ശനിയാഴ്ച വൈകീട്ട് 6 മണിയോടെ രാധികയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊല്ലുകയായിരുന്നു. ഈ സമയം മറ്റാരും വീട്ടിൽ ഇല്ലായിരുന്നു. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.