എറണാകുളം: കിഴക്കമ്പലം പഞ്ചായത്തിലെ കിറ്റക്സ് ഫാക്ടറിയിൽ വനിതാ ജീവനക്കാർ ഉൾപ്പെടെയുള്ളവർ കോവിഡ് ബാധയിലാണെന്ന തരത്തിലുള്ള മാധ്യമ റിപ്പോർട്ടിന്റെ നിജസ്ഥിതിയെക്കുറിച്ച് അന്വേഷിക്കാൻ എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർക്ക് കേരള വനിതാ കമ്മിഷന്റെ നിർദ്ദേശം.

മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്ന പ്രകാരം വനിതകളുൾപ്പെടെയുള്ള കോവിഡ് ബാധിതരായ ജീവനക്കാർക്ക് അടിയന്തരമായി ചികിത്സ നൽകണമെന്നും മറ്റുള്ളവരെ സുരക്ഷിതമായി ക്വാറന്റൈൻ ചെയ്യണമെന്നും വനിത കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജി നിർദേശിച്ചു.
കിറ്റെക്സ് കമ്പനിയുടെ ഉൽപാദന യൂണിറ്റിൽ കോവിഡ് വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നും തൊഴിലാളികൾക്ക് പരിശോധനയോ മറ്റ് മെഡിക്കൽ സുരക്ഷകളോ ലഭിക്കുന്നില്ലെന്നും ആരോപണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് ഉത്തരവ്.

ജീവനക്കാർക്ക് എല്ലാവർക്കും പനി ഉണ്ടെന്നും എന്നാൽ പരിശോധന ഇല്ലെന്നും പറഞ്ഞ് നിയമ ബിരുദധാരിയായ ഗീതു ഉല്ലാസിനു ലഭിച്ച സന്ദേശത്തെക്കുറിച്ച് കഴിഞ്ഞ ദിവസം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഇതിനിടെ കിറ്റെക്സ് തൊഴിലാളികൾക്ക് എല്ലാ സുരക്ഷയുണ്ടെന്ന് സാബു എം ജേക്കബ് പറയുന്ന വീഡിയോ പുറത്തു വിട്ടിരുന്നു. ഈ വീഡിയോക്ക് താഴെ സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ട് കമന്റായി ഇട്ടപ്പോൾ ആദ്യം സാബു എം ജേക്കബിന്റെ ഫാൻ പേജ് ഇത് നീക്കം ചെയ്യുകയും വീണ്ടും ഇട്ടപ്പോൾ തന്നെ ബ്ലോക്ക് ചെയ്യുകയും ചെയ്തെന്ന് വിവരവും ഗീതു ഉല്ലാസ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

മുൻപ് കിറ്റെക്സ് കമ്പനിയിൽ തൊഴിലാളികൾ നിരവധി പ്രശ്നങ്ങൾ നേരിടുന്നതായി സന്ദേശങ്ങൾ പ്രചരിക്കുകയും ഫോൺ വഴി പരാതികൾ ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ദുരന്തനിവാരണ അഥോറിറ്റി ജില്ലാ ലേബർ ഓഫീസർക്ക് നിർദ്ദേശം നൽകിയിരുന്നു.

കോവിഡ് വ്യാപനം തടയുന്നതിൽ ട്വന്റി ട്വന്റി ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തിൽ അനാസ്ഥ തുടരുകയാണെന്ന് നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു. രോഗം ബാധിച്ച് വീടിന് സമീപത്തെ തൊഴുത്തിൽ കഴിയേണ്ടിവന്ന യുവാവ് മരിച്ചതിന് പിന്നാലെയാണ് പഞ്ചായത്ത് അധികൃതരുടെ അനാസ്ഥകൾ വീണ്ടും ചർച്ചയായത്.