തിരുവനന്തപുരം: പാലത്തായിയിൽ നാലാം ക്ലാസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ബിജെപി നേതാവും അദ്ധ്യാപകനുമായ പത്മരാജന്റെ ജാമ്യം റദ്ദാക്കാൻ സർക്കാർ അടിയന്തരമായി കോടതിയെ സമീപിക്കണമെന്ന് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ശാസ്ത്രീയ തെളിവുകൾ പത്മരാജനെതിരായതിന്റെ അടിസ്ഥാനത്തിൽ പോക്‌സോ പ്രകാരമുള്ള വകുപ്പുകളുൾപ്പെട്ട അനുബന്ധ കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥർ വിചാരണ കോടതിയിൽ സമർപ്പിച്ചുകഴിഞ്ഞിരിക്കുന്നു.

പിഴവുകൾ വരുത്തിയ മുൻ അന്വേഷണങ്ങളുടെ ആനുകൂല്യത്തിലാണ് പ്രതി ജാമ്യത്തിലിറങ്ങിയത്. പ്രതി ഉന്നത സ്വാധീനമുള്ളവനായിരിക്കെ തെളിവു നശിപ്പിക്കാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും ജബീന ഇർഷാദ് കൂട്ടിച്ചേർത്തു.