ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹപരായം 21 വയസാക്കി ഉർത്താനുള്ള നീക്കത്തിനെതിരെ എതിർപ്പുകൾ ഉയർന്നു തുടങ്ങിയതോടെ സമവായ പാതയിൽ കേന്ദ്രസർക്കാർ എത്തിയേക്കുമെന്ന് സൂചനകൾ. വിവാഹപ്രായം 21 ആക്കാനുള്ള നീക്കത്തിൽ ചർച്ചക്ക് തയ്യാറെടുക്കാനാണ് കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നത്. മുമ്പ് വാശിപിടിച്ചു നടത്തിയ സിഎഎ വിഷയം പോലെ ഈ വിഷയത്തിൽ പ്രതിഷേധങ്ങൾക്ക് വഴിവെക്കേണ്ടെന്ന നിയത്തിലാണ് കേന്ദ്രം. പ്രത്യേകിച്ചു ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് അടക്കം അഠുത്ത പശ്ചാത്തലത്തിൽ.


രാഷ്ട്രീയ പാർട്ടികളിൽ നിന്നും ആക്ടിവിസ്റ്റുകളിൽ നിന്നും അടക്കം സമ്മിശ്ര പ്രതികരണം വരുന്ന പശ്ചാത്തലത്തിൽ തിരക്കു പിടിച്ച നീക്കത്തിലേക്ക് കടക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. ബില്ലിനെ പാർലമെന്ററി പരിശോധനയ്ക്ക് വിധേയമാക്കുന്നതിൽ സർക്കാരിന് എതിർപ്പില്ല. സെലക്ട് കമ്മിറ്റിക്ക് ബില്ലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നടത്താമെന്ന് ഒരു മുതിർന്ന മന്ത്രിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 'പ്രതിപക്ഷ പാർട്ടികൾ സഭയിൽ എന്ത് ആവശ്യപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ബില്ലിന്റെ അടുത്ത നീക്കം' - മന്ത്രി പറഞ്ഞു.

അതേസമയം സിപിഎമ്മിന് പുറമേ കോൺഗ്രസും വിവാഹം പ്രായം ഉയർത്തുന്നതിനെ എതിർക്കാൻ തീരുമാനിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് ആദ്യം തന്നെ വിഷയത്തിൽ എതിർപ്പുമായി രംഗത്തുവരാൻ തീരുമാനിച്ചിട്ടുണ്ട്. സമാജ് വാദി പാർട്ടി, എഐഎംഐഎം തുടങ്ങിയ പാർട്ടികളും എതിർപ്പറിയിച്ചിട്ടുണ്ട്. അതിനിടെ, ഈ സഭാസമ്മേളനത്തിൽ തന്നെ ബില്ല് പാസാക്കിയെടുക്കാനാണ് സർക്കാർ ഉദ്ദേശിച്ചിരുന്നത്. എന്നാൽ നിലവിലെ സമ്മേളനം നാല് ദിവസം മാത്രമാണ് ശേഷിക്കുന്നത്.

12 പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ടും ഇരുസഭകളും പ്രതിഷേധത്താൽ സ്തംഭിച്ചിരിക്കെ വിവാഹ പ്രായ ബില്ലുകൾ കൊണ്ടുവരിക സർക്കാരിന് ദുഷ്‌കരമാണ്.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ആഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് ശൈശവ വിവാഹ ഭേദഗതി ബില്ലിന് അംഗീകാരം നൽകിയത്. ബില്ലിന്റെ ഉദ്ദേശം വളരെ സംശയാസ്പദകരമാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഇത് അവലോകനത്തിനായി ഒരു സ്റ്റാൻഡിങ് കമ്മിറ്റിക്ക് റഫർ ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.