അഹമ്മദാബാദ്: ഗുജറാത്തിൽ മുൻ കാമുകന്റെ പ്രതിശ്രുതവധുവിന്റെ സ്വകാര്യ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ച 22കാരി അറസ്റ്റിൽ. പ്രമുഖ സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാമിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് 22കാരി പ്രതിശ്രുതവധുവിന്റെ അശ്ലീലദൃശ്യങ്ങൾ പങ്കുവെച്ചതെന്ന് പൊലീസ് പറയുന്നു.

അഹമ്മദാബാദിലാണ് സംഭവം. പ്രതിശ്രുതവധുവിന്റെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നു എന്നതായിരുന്നു പരാതി. കൂടാതെ താൻ കല്യാണം കഴിക്കാൻ പോകുന്ന യുവാവിന് വ്യാജ അക്കൗണ്ടിൽ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചതായും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

സൈബർസെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കിയത് ആരെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിശ്രുത വരന്റെ മുൻ കാമുകിയാണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.

മുൻ കാമുകന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ യൂസർ നെയിമും പാസ് വേർഡും 22കാരിക്ക് അറിയാമായിരുന്നു. ഇത് ഉപയോഗിച്ച് യുവാവിന്റെ അക്കൗണ്ട് തുറന്ന യുവതി, പ്രതിശ്രുത വധുവിന്റെ സ്വകാര്യ ചിത്രങ്ങളും ചാറ്റുകളും ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.