തിരുവനന്തപുരം: കുളിമുറിയിൽ അന്തിയുറങ്ങേണ്ടി വന്ന പെരുമ്പാവൂർ കുറുപ്പംപടിയിലെ വൃദ്ധമാതാവിനെ വനിതാ കമ്മിഷന്റെ ഇടപെടലിനെത്തുടർന്ന് വിദേശത്തുള്ള മകൻ ഫോണിൽ ബന്ധപ്പെടുകയും ആവശ്യമായ സൗകര്യങ്ങളും ചെലവും നൽകാമെന്ന് അഭിഭാഷകൻ മുഖേന വാഗ്ദാനം നൽകുകയും ചെയ്തു.

മാതാവിന്റെ സംരക്ഷണത്തിനായി 5000 രൂപ വീട്ടുവാടകയും, പുറമേ ഹോം നഴ്‌സിന്റെ ശമ്പളവും, പ്രതിമാസ ചെലവിനുള്ള തുകയും നൽകാമെന്ന് മകന്റെ അഭിഭാഷകൻ കമ്മിഷൻ ചുമതലപ്പെടുത്തിയ പഞ്ചായത്ത് അധികൃതർ ഉൾപ്പെടെയുള്ളവർക്ക് ഉറപ്പുനൽകി. മൂന്നുമാസത്തിനുശേഷം വിദേശത്തുനിന്ന് മകൻ വരുമ്പോൾ അമ്മയുടെ സംരക്ഷണം പൂർണമായും ഏറ്റെടുത്തുകൊള്ളാം എന്നും സമ്മതിച്ചിട്ടുണ്ട്.

വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ ഇടത്തുരുത്ത് എട്ടാം വാർഡിലെ പുത്തൻപുരക്കൽ വീട്ടിൽ സാറാമ്മ (78) എന്ന വൃദ്ധമാതാവിന്റെ അവസ്ഥയെക്കുറിച്ച് അറിഞ്ഞയുടൻ വനിതാ കമ്മിഷൻ അംഗം അഡ്വ ഷിജി ശിവജി സ്ഥലത്തെത്തി തെളിവെടുപ്പുനടത്തുകയും ആർഡിഒ, പൊലീസ്, പഞ്ചായത്ത് അധികൃതർ ഉൾപ്പെടെയുള്ളവർക്ക് വേണ്ട നിർദേശങ്ങൾ നൽകിയിരുന്നു.

വൃദ്ധമാതാവിന്റെ സംരക്ഷണത്തിന് വനിതാ കമ്മിഷന്റെ നിർദേശാനുസരണം വേങ്ങൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി തുടർ നടപടികൾ സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശിൽപ സുധീഷ്,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീബ ചാക്കപ്പൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജുപീറ്റർ, ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈമി വർഗീസ്, കുറുപ്പുംപടി എസ് എച്ച് ഒ പ്രദീപ് എന്നിവരുടെ സാന്നിധ്യത്തിലാണ് വിദേശത്തുള്ള മകന്റെ അഡ്വക്കറ്റുമായി സംസാരിച്ചത്.