വാഷിങ്ടൺ: സിംഹത്തിന്റെ ആക്രമണത്തിൽ 22കാരിക്ക് ദാരുണാന്ത്യം. അമേരിക്കയിലെ നോർത്ത് കരോലിനയിലുള്ള സ്വകാര്യ വന്യജീവി സങ്കേതത്തിലാണ് സംഭവം. ഇവിടത്തെ ജീവനക്കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ കേന്ദ്രം അധികൃതർ സിംഹത്തെ വെടിവച്ച് കൊന്നു. അലക്‌സാൻഡ്ര ബ്ലാക്കെന്ന യുവതിയാണ് മരിച്ചത്. സിംഹത്തെ പിന്നീട് വെടിവെച്ചു കൊന്നു.

സംരക്ഷണകേന്ദ്രത്തിൽ അലക്‌സാൻഡ്ര ജോലിയിൽ പ്രവേശിച്ചിട്ട് രണ്ടാഴ്ച മാത്രമേ ആയിരുന്നുള്ളൂ. ദിവസേനയുള്ള ശുചീകരണ പ്രവൃത്തിക്കിടെയായിരുന്നു ആക്രമണം ഉണ്ടായത്. ശുചീകരണ പ്രവൃത്തികൾ നടക്കുന്ന സമയത്ത് സാധാരണ ഗതിയിൽ സിംഹങ്ങളെ പൂട്ടിയിടുകയാണ് ചെയ്യുക. ഇത്തരത്തിൽ പാർപ്പിച്ചിരിക്കുന്ന ഭാഗത്ത് നിന്ന് സിംഹം എങ്ങനെയോ പുറത്തെത്തിയതാവാമെന്ന് സംരക്ഷണകേന്ദ്രത്തിന്റെ അധികൃതർ പറഞ്ഞു.

സിംഹത്തെ കൊന്നാൽ മാത്രമേ അലക്‌സാൻഡ്രിയയുടെ മൃതദേഹം വീണ്ടെടുക്കാൻ കഴിയുമായിരുന്നുള്ളുവെന്ന് അധികൃതർ അറിയിച്ചു. ആക്രമണം നടത്തിയ സിംഹത്തെ ശാന്തമാക്കുന്നതിൽ പരാജയപ്പെട്ടതു കൊണ്ടാണ് വെടിവെക്കേണ്ടി വന്നതെന്നും അവർ കൂട്ടിച്ചേർത്തു. 45 ഏക്കറോളം വിസ്തൃതിയിലാണ് വന്യജീവി സംരക്ഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്. എൺപതിലധികം വന്യമൃഗങ്ങൾ ഇവിടെയുണ്ട്. സിംഹങ്ങളാണ് അധികം. ഇനിയൊരറിയിപ്പുണ്ടാകുന്നതു സന്ദർശകർക്ക് പ്രവേശം നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു.