ശാസ്ത്രീയ തട്ടിപ്പിന് ഇന്ത്യക്കാരേക്കാൾ മുന്നിൽ ആരുണ്ട്? ബാങ്ക് അക്കൗണ്ടുകളെ തിരിച്ചും മറിച്ചും കോടികൾ അടിച്ചുമാറ്റിയ ഇന്ത്യൻ വംശജനായ അമ്മയും മകനും അകത്താകുമ്പോൾ തട്ടിപ്പിന്റെ ഗൗരവം മനസ്സിലാക്കാൻ പൊലീസിനു പോലും സാധിക്കുന്നില്ല; ഇല്ലാത്ത മോഷണക്കഥ വിശ്വസിപ്പിച്ച് തട്ടിയെടുത്തത് കോടതികൾ
- Share
- Tweet
- Telegram
- LinkedIniiiii
ലണ്ടൻ: അന്വേഷണ ഉദ്യോഗസ്ഥർക്കുപോലും പിടികിട്ടാത്ത തരത്തിലുള്ള തട്ടിപ്പുകൾ നടത്തുന്നതിൽ നമ്മളെ കടത്തിവെട്ടാൻ മറ്റാരും വരില്ല. ഇല്ലാത്ത മോഷണക്കഥ വിശ്വസിപ്പിച്ച് ഏഴരലക്ഷം പൗണ്ടോളം കള്ളപ്പണം വെട്ടിച്ച കേസിൽ ഇന്ത്യൻ വംശജരായ അമ്മയെയും മകനെയും ബ്രിട്ടീഷ് കോടതി ഏഴുവർഷത്തേക്ക് ശിക്ഷിച്ചു. ധനാഢ്യനെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരാൾ ഏഴരലക്ഷത്തോളം പൗണ്ട് മോഷ്ടിച്ചുവെന്ന് രേഖകളുണ്ടാക്കിയാണ് ഇവർ കള്ളപ്പണം വെളുപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി.
47-കാരിയായ സാൻഡി കൗറും 26-കാരനായ മകൻ ആരോൺ സംഘീരയുമാണ് തട്ടിപ്പ് നടത്തിയത്. ഇവരുടെ പേരിലുള്ള എവി ട്രേഡേഴ്‌സ് എന്ന കമ്പനിയുടെ പേരിൽ വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ പണം തിരിച്ചും മറിച്ചുമാണ് തട്ടിപ്പ് നടത്തിയത്. വളരെ ദുരൂഹമായ രീതിയിലാണ് ഇവർ തട്ടിപ്പ് ആസൂത്രണം നടത്തിയിരുന്നത്. അന്വേഷണോദ്യോഗസ്ഥർക്കുപോലും പലപ്പോഴും തട്ടിപ്പിന്റെ കുരുക്കഴിച്ചെടുക്കാൻ പാടുപെടേണ്ടിവന്നു. ബാങ്ക് അക്കൗണ്ടുകളിൽ മരവിച്ചുകിടന്ന അക്കൗണ്ടുകളിൽനിന്ന് പണം തട്ടിക്കുന്നതിന് സ്വന്തം കമ്പനിയുടെ രേഖകളും അക്കൗണ്ടും വിട്ടുകൊടുത്തുവെന്നതാണ് ഇവരുടെ പേരിലുള്ള കേസ്.
അഴിമതിക്കാരായ ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇവർ തട്ടിപ്പ് ആസൂത്രണം ചെയ്തത്. വലിയ തുകകൾ നിക്ഷേപിച്ചിട്ടുള്ള മരവിച്ചുകിടക്കുന്ന അക്കൗണ്ടുകൾ കണ്ടെത്തുകയായിരുന്നു ആദ്യപടി. തുടർന്ന് ആ അക്കൗണ്ട് ഉടമകളുടെ പേരും വിലാസവുമൊക്കെ വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് മറ്റു പേരുകളിലേക്ക് മാറ്റുന്നു. പിന്നീട് വ്യാജ രേഖകളിലൂടെ ഈ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയാണ് സാൻഡിയും ആരോണും ചെയ്തത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണോദ്യോഗസ്ഥർ കരുതുന്നത്.
ഇതേകേസിൽ 2017-ൽ നാല് മുൻ ബാങ്ക് ഉദ്യോഗസ്ഥരെ ആകെ 20 വർഷത്തേക്ക് കോടതി ശിക്ഷിച്ചിരുന്നു. എന്നാൽ, സാൻഡിയുടെയും ആരോണിന്റെയും കേസിൽ പുനർവിചാരണ വേണമെന്നും കോടതി നിരീക്ഷിച്ചു. എ.വി. ട്രേഡേഴ്‌സിന്റെ പേരിൽ നടത്തിയ തിരിമറികളുടെ പൂർണവിവരങ്ങൾ ലഭ്യമാക്കുന്നതിനാണ് ഓൾഡ് ബെയ്‌ലി കോടതി പുനർവിചാരണ ആവശ്യപ്പെട്ടത്. പുതിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി സാൻഡിക്ക് നാലുവർഷവും ആരോണിന് രണ്ട് വർഷവും ഒമ്പത് മാസവുമാണ് കോടതി ശിക്ഷ വിധിച്ചിട്ടുള്ളത്.
മറുനാടന് ഡെസ്ക്