സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമായി സതാംപ്റ്റണിൽ എത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ പരിശീലനത്തിന് ഇറങ്ങും മുമ്പ് കർശന ക്വാറന്റീനിൽ.

ആദ്യ മൂന്ന് ദിവസത്തേക്ക് പരസ്പരം ആരും കാണരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത് എന്ന് സ്പിന്നർ അക്സർ പട്ടേൽ പറഞ്ഞു. ഇന്ത്യൻ താരങ്ങൾ മുംബൈയിൽ നിന്ന് സതാംപ്ടണിലേക്ക് യാത്ര ചെയ്യുന്നതിന്റെ വീഡിയോ ബിസിസിഐ ട്വീറ്റ് ചെയ്തിരുന്നു. ഇതിലാണ് അക്സറിന്റെ പ്രതികരണം.

കോവിഡ് നെഗറ്റീവായതിന്റെ ആർടി-പിസിആർ പരിശോധനാഫലവുമായാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം യുകെയിൽ എത്തിയത്. ക്വാറന്റീൻ ആരംഭിക്കും മുമ്പ് താരങ്ങളും സ്റ്റാഫും വീണ്ടും പരിശോധനയ്ക്ക് വിധേയരായി. ക്വാറന്റീൻ വേളയിലും പരിശോധന നടത്തും. സതാംപ്ടണിൽ 14 ദിവസത്തെ ക്വാറന്റീനാണ് ഇന്ത്യൻ ടീം പൂർത്തിയാക്കേണ്ടത്.

മുംബൈയിൽനിന്ന് ഇംഗ്ലണ്ടിലേക്ക് ചാർട്ടേർഡ് വിമാനത്തിലുള്ള ഇന്ത്യൻ ടീമിന്റെ യാത്ര കേന്ദ്രീകരിച്ച് ബിസിസിഐ പുറത്തുവിട്ട വിഡിയോയിലാണ് കഠിനമായ ക്വാറന്റീൻ ദിനങ്ങളെക്കുറിച്ച് അക്ഷർ പട്ടേൽ സൂചന നൽകിയത്.

'ഞാൻ ശരിക്ക് ഉറങ്ങി. ഇനി ക്വാറന്റീനിലേക്ക് പ്രവേശിക്കും. ആദ്യത്തെ മൂന്നു ദിവസം പരസ്പരം കാണാൻ പോലും പാടില്ലെന്നാണ് ഞങ്ങൾക്ക് ലഭിച്ചിരിക്കുന്ന കർശന നിർദ്ദേശം' അക്ഷർ പട്ടേൽ പറഞ്ഞു.

ഇന്ത്യൻ പുരുഷ ടീമിനൊപ്പം ടെസ്റ്റ്, ഏകദിന, ട്വന്റി20 പരമ്പരകൾക്കായി എത്തിയ ഇന്ത്യൻ വനിതാ ടീമും സതാംപ്ടണിലെ ഹോട്ടലിൽ ക്വാറന്റീനിൽ പ്രവേശിച്ചു.

സതാംപ്ടണിൽ 18-ാം തിയതി മുതലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ന്യൂസിലൻഡിന് എതിരായ ഫൈനൽ. ഇതിന് ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകൾ ടീം ഇന്ത്യ കളിക്കും. ട്രെൻഡ് ബ്രിഡ്ജിൽ ഓഗസ്റ്റ് നാലിനാണ് ആദ്യ മത്സരം. പുരുഷ ടീമിനൊപ്പം വനിതാ ക്രിക്കറ്റ് ടീമും സതാംപ്ടണിലെത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റിലും മൂന്ന് വീതം ഏകദിനങ്ങളിലും ടി20കളിലുമാണ് വനിതാ ടീം കളിക്കുക.

ഇന്ത്യൻ പുരുഷ സ്‌ക്വാഡ്: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, വിരാട് കോലി (ക്യാപ്റ്റൻ), അജിൻക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), ഹനുമ വിഹാരി, റിഷഭ് പന്ത്, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശർമ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, ഉമേഷ് യാദവ്, കെ എൽ രാഹുൽ, വൃദ്ധിമാൻ സാഹ.

സ്റ്റാൻഡ്ബൈ താരങ്ങൾ: അഭിമന്യു ഈശ്വരൻ, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാൻ, അർസാൻ നാഗ്വസ്വല്ല, കെ എസ് ഭരത്.