തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ജീവനൊടുക്കിയ ദമ്പതികളുടെ കുട്ടികൾക്ക് യൂത്ത് കോൺഗ്രസ് അഞ്ച് ലക്ഷം രൂപ സഹായധനം കൈമാറി. സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎയും ഉപാധ്യക്ഷൻ കെ.എസ്.ശബരീനാഥൻ എംഎൽഎയും വീട്ടിലെത്തിയാണ് കുട്ടികൾക്ക് പണം നൽകിയത്.

അവർക്ക് നഷ്ടപ്പെട്ടതിന് പകരമാവില്ല ആരും, ഒന്നും. ഞങ്ങളെ കൊണ്ടാവുന്ന ഒരു ചെറിയ ഉത്തരവാദിത്തം നിറവേറ്റി. കേരളത്തിന്റെ നോവായി മാറിയ രാഹുലിനും രഞ്ജിത്തിനും വീട് നിർമ്മാണത്തിലേക്കായി യൂത്ത് കോൺഗ്രസ് 5 ലക്ഷം രൂപ കൈമാറി' ഷാഫി പറമ്പിൽ സമൂഹമാധ്യമത്തിൽ കുറിച്ചു.

രാഹുൽ, രഞ്ജിത്ത് എന്നിവർക്ക് സ്ഥലവും വീടും ധനസഹായവും നൽകുന്നതിനും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. രാഹുലിനും രഞ്ജിത്തിനും ലൈഫ് പദ്ധതിയിൽ പത്ത് ലക്ഷം രൂപ ചെലവിൽ മുൻഗണനാ ക്രമത്തിൽ വീട് വച്ചു നൽകും. ഇവരുടെ വിദ്യാഭ്യാസ-ജീവിത ആവശ്യങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അഞ്ചു ലക്ഷം രൂപ വീതം അനുവദിക്കും. തുക രണ്ടുപേരുടെയും പേരിൽ ഫിക്‌സഡ് ഡെപ്പോസിറ്റായി നിക്ഷേപിക്കുവാൻ തിരുവനന്തപുരം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.

കേരളാ വനിതാ-ശിശുക്ഷേമ വകുപ്പിനു കീഴിലുള്ള പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുവാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കുട്ടികളുടെ സംരക്ഷണവും തുടർ പഠനവും സാമൂഹിക നീതി വകുപ്പ് ഏറ്റെടുക്കുമെന്നും കുട്ടികളെ സന്ദർശിച്ച ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. നെയ്യാറ്റിൻകരയിലെ വീട്ടിലാണ് കുട്ടികളെ സന്ദർശിച്ചത്.