ബെംഗളൂരു: കർണാടക മന്ത്രിസഭയിൽ നേതൃമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ നിലനിൽക്കെ മുഖ്യമന്ത്രി ബി.എസ്. യദ്യൂരപ്പ ഡൽഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ എന്നിവരുമായി യദ്യൂരപ്പ കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്. പ്രത്യേക വിമാനത്തിലാണ് യദ്യൂരപ്പയും മകൻ വിജയേന്ദ്രയും ഡൽഹിയിലെത്തിയിരിക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ബിഎസ് യെദ്യൂരപ്പയെ മാറ്റാൻ ശ്രമം നടക്കുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഏതാനും മാസങ്ങളായി നിലനിൽക്കുന്നുണ്ട്. ബിജെപിയിലെ ഒരു വിഭാഗം എംഎൽഎമാരും മന്ത്രിമാരും ഇതിനുള്ള നീക്കം തുടരുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ നേതൃത്വം ഇത്തരം റിപ്പോർട്ടുകളെ തള്ളിക്കളയുകയാണ് ചെയ്തിരുന്നത്.

യദ്യൂരപ്പയുടെ സന്ദർശനത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് റവന്യൂ മന്ത്രി എ. അശോക് പ്രതികരിച്ചു. കർണാകത്തിൽ നേതൃമാറ്റത്തേക്കുറിച്ച് ആലോചനയില്ല. മുഖ്യമന്ത്രിയായി യദ്യൂരപ്പ തന്നെ തുടരും. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പാർട്ടി പ്രസിഡന്റ്, ജലസേചന വകുപ്പ് മന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് അദ്ദേഹം ഡൽഹിയിലെത്തുന്നത്. കാവേരി നദീ പ്രശ്നമാണ് പ്രധാനമായും ചർച്ച ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്തിടെ കർണാടകയുടെ ചുമതലയുള്ള ബിജെപി നേതാവ് അരുൺ സിങ് സംസ്ഥാനത്തെത്തി പാർട്ടി എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യെദ്യൂരപ്പയ്ക്ക് പാർട്ടി നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹത്തിന്റെ സർക്കാർ മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കുന്നതെന്നും അരുൺ സിങ് പ്രതികരിക്കുകയും ചെയ്തിരുന്നു.