ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഉത്തർപ്രദേശിൽ രാഷ്ട്രീയ പോര് മുറുകുകയാണ്. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ആത്മവിശ്വാസം നൽകുന്നു. അത് പ്രകടമാക്കുന്നതാണ് ഏറ്റവും ഒടുവിലെ യോഗിയുടെ പ്രസ്താവന. അടുത്ത തവണയും ഉത്തർപ്രദേശിൽ ബിജെപി അധികാരത്തിലെത്തുമെന്ന് യോഗി അഭിപ്രായപ്പെട്ടു. എഐഎംഐഎം മേധാവി അസദുദ്ദീൻ ഉവൈസിയുടെ വെല്ലുവിളി സ്വീകരിച്ചുകൊണ്ടാണ് യോഗിയുടെ പരാമർശം. അടുത്ത തവണ ബിജെപിയെ ഉത്തർപ്രദേശ് ജനത തെരഞ്ഞെടുക്കില്ലെന്നായിരുന്നു ഉവൈസി പറഞ്ഞത്. എന്നാൽ നിസംശയം ബിജെപി അടുത്ത തവണയും സർക്കാർ രൂപീകരിക്കുമെന്ന് യോഗി പറഞ്ഞു.

'രാജ്യത്തെ ഉന്നത നേതാവാണ് ഉവൈസി. 2022 ലെ തെരഞ്ഞെടുപ്പ് മുന്നോടിയായുള്ള ഉവൈസിയുടെ വെല്ലുവിളി ബിജെപി പ്രവർത്തകർ ഏറ്റെടുക്കുന്നു. 2022 ലും ബിജെപി സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുമെന്ന് നിസ്സംശയം പറയാം.' യോഗി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷേമ പ്രവർത്തനങ്ങളുടെ ഫലമാണ് ഉത്തർപ്രദേശിലെ ജില്ലാ പരിഷത് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയമെന്നും 300 സീറ്റ് പിടിച്ചെടുക്കുമെന്നും യോഗി കൂട്ടിചേർത്തു.

ഉത്തർപ്രദേശിൽ നടന്ന ജില്ലാ പഞ്ചായത്ത് ചെയർമാൻ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് പ്രതിപക്ഷപാർട്ടികൾക്ക് ഉണ്ടായിരിക്കുന്നത്. 75 സീറ്റുകളിൽ 65 സീറ്റും ബിജെപി പിടിച്ചെടുത്തപ്പോൾ സമാജ്വാദി പാർട്ടിക്ക് ആറ് സീറ്റിൽ ഒതുങ്ങേണ്ടി വന്നു. കോൺഗ്രസിനാകട്ടെ ഒരു സീറ്റും നേടാനായില്ല.

ബിജെപിക്ക് 65 സീറ്റുകളും എസ്‌പിക്ക് ആറ് സീറ്റുകളും മറ്റ് പാർട്ടികൾ നാല് സീറ്റുകളുമാണ് സ്വന്തമാക്കിയത്. 75 സീറ്റിൽ 21 ബിജെപി ചെയർമാന്മാരും ഒരു എസ്‌പി ചെയർമാനുമടക്കം 22 പേർ നേരത്തെ എതിരില്ലാതെ തെരഞ്ഞടുക്കപ്പെട്ടിരുന്നു. അവശേഷിക്കുന്ന 53 സീറ്റുകളിലേക്ക് ശനിയാഴ്‌ച്ച നടന്ന തെരഞ്ഞൈടുപ്പിൽ വൻ തിരിച്ചടിയാണ് പ്രതിപക്ഷ പാർട്ടികൾക്ക് ഉണ്ടായത്. അതേസമയം ബിജെപി ഭരണം ഉപയോഗിച്ച് തെരഞ്ഞൈടുപ്പ് അട്ടിമറിച്ചെന്നാരോപിച്ചെന്നാണ് പ്രതിപക്ഷ ആരോപണം.