സുൽത്താൻ ബത്തേരി: വയനാട്ടിൽ കനത്ത മഴയിൽ ഇന്നലെ രാത്രി ഒഴുക്കിപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. നെന്മേനി മാടക്കരയിൽ വലിയവട്ടം തോട്ടിൽ ഒഴുക്കിൽപ്പെട്ട പാമ്പുംകുനി കോളനിയിലെ വിനോദ് (30) ന്റെ മൃതദേഹമാണ് കൽപ്പറ്റ തുർക്കി ജീവൻ രക്ഷാസ്ഥിതിയംഗങ്ങൾ കണ്ടെടുത്തത്.

കനത്ത മഴയെ തുടർന്ന് തോട് കരകവിഞ്ഞിരുന്നു. വിനോദ് തോട്ടിലെ കുത്താഴുക്കിൽപെടുകയായിരുന്നു. നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് ബത്തേരി, കൽപ്പറ്റ അഗ്നിശമന സേനാംഗങ്ങളെത്തി തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ഇന്ന് രാവിലെ മുതൽ തിരച്ചിൽ തുടർന്നെങ്കിലും വെകുന്നേരത്തോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുർക്കി ജീവൻ രക്ഷാസമിതി അംഗങ്ങൾ നടത്തിയ തിരച്ചിലിൽ അപകട സ്ഥലത്ത് നിന്നും 30 മീറ്ററോളം മാറി ചെളിയിൽ ആഴ്ന്നുപോയ നിലയിലായിരുന്നു യുവാവിന്റെ മൃതദേഹം.

കടുത്ത തണുപ്പും പ്രതികൂല കാലവസ്ഥയും അവഗണിച്ചായിരുന്നു രക്ഷപ്രവർത്തനം. വിനോദ് ഒഴുക്കിൽപ്പെട്ടതായി കുടുംബം പൊലീസിനെ അറിയിച്ചിരുന്നു. എവിടെയെങ്കിൽ പിടിച്ചു കയറി രക്ഷപ്പെട്ടിരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബാംഗങ്ങളും നാട്ടുകാരും. എന്നാൽ ദുരന്ത വാർത്തയാണ് വൈകുന്നേരത്തോടെ എത്തിയത്.