ന്യൂഡൽഹി: കേരളത്തിൽ തെരഞ്ഞടുപ്പു നടക്കുന്ന ഏപ്രിൽ ആറിന് തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലും തെരഞ്ഞെടുപ്പു നടക്കും. കേരളത്തിനൊപ്പം നാല് സംസ്ഥാനങ്ങളുടെയുപം തീയ്യതി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷൻ പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ ആറിനാണ് തിരഞ്ഞെടുപ്പ്. കേരളത്തിന് പുറമെ തമിഴ്‌നാട്, പുതുച്ചേരി, ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് . അസമിലും പശ്ചിമ ബംഗാളിലും ഘട്ടം ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക.

അസമിൽ മാർച്ച് 27(47 മണ്ഡലം), ഏപ്രിൽ 1(39 മണ്ഡലം), ഏപ്രിൽ 6 (40 മണ്ഡലം)എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കും. പുതുച്ചേരിയിലും തമിഴ്‌നാട്ടിലും ഏപ്രിൽ 6ന് ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്. തമിഴ്‌നാട്ടിൽ 234 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 6ന് നടക്കും. 12 മാർച്ച് 12ന് വിജ്ഞാപനം പുറത്തിറങ്ങും നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി 19 മാർച്ച്. കന്യാകുമാരി പാർലമെന്റ് മണ്ഡലത്തിൽ ഒഴിവുള്ള സീറ്റുകളിലും ഏപ്രിൽ 6ന് തിരഞ്ഞെടുപ്പ് നടക്കും.

പുതുച്ചേരിയിൽ 30 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 6ന് നടക്കും. 12 മാർച്ച് 12ന് വിജ്ഞാപനം പുറത്തിറങ്ങും നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി 19 മാർച്ച്. പശ്ചിമ ബംഗാളിൽ 294 സീറ്റുകളിലേക്ക് എട്ട് ഘട്ടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. മാർച്ച് 27, ഏപ്രിൽ 1, ഏപ്രിൽ 6, ഏപ്രിൽ 10, ഏപ്രിൽ 17, ഏപ്രിൽ 22, ഏപ്രിൽ 26, ഏപ്രിൽ 29 എന്നീ തിയതികളിലാവും തിരഞ്ഞെടുപ്പ്.

വിജ്ഞാൻ ഭവനിൽ വച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാണ് തിയതി പ്രഖ്യാപിച്ചത്. പരീക്ഷകളും ഉത്സവങ്ങളും കണക്കിലെടുത്താണ് തിയതികൾ തീരുമാനിച്ചത്. അഞ്ച് സംസ്ഥാനത്തും പ്രത്യേക നിരീക്ഷണകരുണ്ടാവും, ഇവരെ പിന്നീട് പ്രഖ്യാപിക്കും. അഞ്ച് സംസ്ഥാനങ്ങളിലുമായി 18.86 വോട്ടർമാരാണുള്ളത്.

കോവിഡ് കണക്കിലെടുത്ത് ബൂത്തുകളുടെ എണ്ണം കൂട്ടി. അഞ്ചിടത്തായി 2.7 ലക്ഷം പോളിങ് സ്റ്റേഷനുകൾ ഉണ്ടാവും. വോട്ടെടുപ്പ് സമയം ഒരുമണിക്കൂർ വരെ നീട്ടാം. 80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ടിന് സൗകര്യമൊരുക്കും. പത്രിക നൽകാൻ സ്ഥാനാർത്ഥിക്കൊപ്പം രണ്ടുപേർ മാത്രമേ പാടുള്ളു. വീടുകയറിയുള്ള പ്രചാരണത്തിന് അഞ്ചുപേർക്കാണ് അനുമതി. ഓരോ മണ്ഡലത്തിലെയും പരമാവധി ചെലവാക്കാവുന്ന തുക 30.8 ലക്ഷം രൂപയായിരിക്കും.