ന്യൂഡൽഹി: വ്യാജ പേരിൽ അക്കൗണ്ട് ഉണ്ടാക്കി ഫേസ്‌ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് പതിനഞ്ചുകാരിയെ പ്രണയക്കെണിയിൽ വീഴ്‌ത്തി തട്ടിക്കൊണ്ടു പോയ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. രാജസ്ഥാനിലെ ആൽവാർ സ്വദേശിയായ ഷോയബ് ഖാൻ ആണ് പൊലീസിന്റെ പിടിയിലായത്.

പതിനെട്ടുകാരനായ ഷോയബ് ഖാൻ എസ്‌കെ സിൻഹ എന്ന പേരിൽ അക്കൗണ്ട് ഉണ്ടാക്കി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ കാണാൻ ഒക്ടോബർ 22ന് ഇയാൾ ഡൽഹിയിലെത്തി. തന്നെ വിവാഹം കഴിക്കാൻ പെൺകുട്ടിയെ നിർബന്ധിച്ച ഇയാൾ കുട്ടിയുമായി കടന്നുകളയുകയായിരുന്നു. പെൺകുട്ടിയുമായി ബിഹാറിലും യുപിയിലും കറങ്ങിയ ഇയാൾ ഒക്ടോബർ 26ന് ഡൽഹ ബദർപുർ അതിർത്തിയിൽ പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ചു മുങ്ങുകയായിരുന്നു.

മകളെ കാണാനില്ലെന്നു കാണിച്ച് ഒക്ടോബർ 23ന് പെൺകുട്ടിയുടെ പിതാവ് ഡൽഹി പൊലീസിൽ പരാതി നൽകി. കുട്ടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് സംഭവങ്ങളുടെ ചുരുൾ അഴിച്ചത്. എസ്‌കെ സിൻഹ എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽനിന്ന് കുട്ടിക്ക് നിരന്തരമായി മെസ്സേജുകൾ വരാറുണ്ടെന്ന് പൊലിസ് കണ്ടെത്തി. തുടർന്നു നടത്തിയ അന്വേഷണത്തിൽ എസ്‌കെ സിൻഹ എന്ന പേരിലുള്ള അക്കൗണ്ട് സൃഷ്ടിച്ചത് ഷോയബ് ഖാൻ ആണന്നു വ്യക്തമാവുകയായിരുന്നു.

ഷൊയബ് ഖാന്റെ ഗ്രാമത്തിൽ പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും അയാളെയോ വീട്ടുകാരെയോ കണ്ടെത്താനായില്ല. പിന്നീട് ബദർപുർ അതിർത്തിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.