തിരുവനന്തപുരം: ഭാര്യയെ തുറിച്ചു നോക്കി എന്നാരോപിച്ചു യുവാക്കൾക്ക് മർദ്ദനം. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശികളായ കൃഷ്ണകുമാറിനും അഖിലിനുമാണ് മർദ്ദനമേറ്റത്. കൃഷ്ണകുമാറിന്റെ രണ്ട് പല്ല് അടിച്ചുകൊഴിച്ചു. അഖിലിന്റെ ചെവിക്കാണ് പരിക്ക്. ഇരുവരും വൈദ്യസഹായം തേടി. സംഭവം പൊലീസിൽ പരാതിയായിട്ടുണ്ട്.

തിരുവനന്തപുരം വെങ്ങാന്നൂരിൽ ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. കുട്ടുകാരന്റെ പിറന്നാൾ ആഘോഷിക്കാൻ കേക്ക് വാങ്ങാൻ വന്നതാണെന്ന് കൃഷ്ണകുമാർ പറയുന്നു. അഖിൽ കേക്ക് വാങ്ങി പണം നൽകുന്നതിനിടെ, താൻ ബൈക്ക് എടുക്കാൻ പുറത്തിറങ്ങി. ബൈക്ക് എടുക്കുന്നതിനിടെ താക്കോൽ താഴെ വീണു. കുനിഞ്ഞ് താക്കോൽ എടുക്കുന്നതിനിടെ, ഭാര്യയെ തുറിച്ചുനോക്കുന്നത് മതിയായില്ലേ എന്ന് ചോദിച്ചാണ് യുവാവ് തട്ടിക്കയറിയതെന്നും കൃഷ്ണകുമാർ പറയുന്നു. താൻ ഭാര്യയോട് അപമര്യാദയായി ഒന്നും പറഞ്ഞിട്ടില്ലെന്നും ചോദിച്ച് നോക്കാനും കൃഷ്ണകുമാർ പറഞ്ഞു.

എന്നാൽ ഇതൊന്നും കേൾക്കാതെ ഭർത്താവ് തന്നെ മർദ്ദിക്കാൻ തുടങ്ങിയതായി കൃഷ്ണകുമാർ പറയുന്നു. മർദ്ദനത്തിനിടെ, തന്റെ രണ്ടുപല്ലുകൾ അടിച്ചുകൊഴിച്ചു. ഇത് കണ്ട് ചോദ്യം ചെയ്യാൻ എത്തിയ കൂട്ടുകാരൻ അഖിലിനെയും മർദ്ദിച്ചു. അഖിലിന്റെ ചെവി അടിച്ചുപൊട്ടിച്ചതായി യുവാവ് പറയുന്നു. അഖിലിന്റെ ചെവിയിൽ ആറ് സ്റ്റിച്ചിട്ടു.നാട്ടുകാർ ചേർന്ന് പിടികൂടി ഭർത്താവിനെ പൊലീസിനെ ഏൽപ്പിച്ചു.ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയതായും യുവാവ് മാധ്യമങ്ങളോട് പറഞ്ഞു.