ഭരണാധികാരം കൈയിലുള്ള ആരോഗ്യമന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും വാഗ്ദാനം ചെയ്ത് മടങ്ങി; അനാഥപ്പെൺകുട്ടിയുടെ വീടിന്റെ കടം മുഴുവൻ അടച്ചു തീർത്ത് ആധാരം വീണ്ടെടുത്ത് നൽകി യൂത്ത് കോൺഗ്രസിന്റെ ചുണക്കുട്ടന്മാർ; പാലിക്കാൻ പറ്റുന്ന വാക്കേ നൽകാറുള്ളൂവെന്ന് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എംജി കണ്ണൻ
- Share
- Tweet
- Telegram
- LinkedIniiiii
അടൂർ: മാതാപിതാക്കളുടെ മരണത്തെ തുടർന്ന് അനാഥയാവുകയും താമസിക്കുന്ന വീടും പറമ്പും സഹകരണ ബാങ്ക് ജപ്തി ചെയ്തു കൊണ്ടു പോവുകയും ചെയ്യുന്ന സാഹചര്യത്തിൽ ഗ്രേസ് എന്ന പതിനഞ്ചുകാരിക്ക് തുണയായി യൂത്ത് കോൺഗ്രസിലെ ചുണക്കുട്ടികൾ.
മന്ത്രി വീണാ ജോർജും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും വാഗ്ദാനങ്ങളുടെ പെരുമഴ ഒഴുക്കി മടങ്ങിയ സ്ഥാനത്താണ് തങ്ങൾ പറഞ്ഞ വാക്കു പാലിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ 2.54 ലക്ഷം രൂപ പത്തനംതിട്ടജില്ലാ സഹകരണ ബാങ്കിൽ അടച്ച് ജപ്തി ഭീഷണി ഒഴിവാക്കിയത്.
യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് എം. ജി. കണ്ണന്റെയും ജില്ലാ ജനറൽ സെക്രട്ടറി ചൂരക്കോട് ഉണ്ണികൃഷ്ണന്റെയും നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കേരള ബാങ്കിന്റെ അടൂർ ശാഖയിലെത്തി 2,54,000.00 രൂപ നേരിട്ടടച്ച് മുഴുവൻ ബാധ്യതയും തീർത്ത്, രസീത് ഗ്രേയ്‌സിനെ ഏൽപ്പിച്ചു.
അച്ഛനും അമ്മയും മരണപ്പെടുകയും ഏകാകിയായി മാറുകയും ചെയ്ത ചുരേക്കോട് സ്വദേശി ഗ്രേസിന്റെ കഥ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തൊട്ടു പിന്നാലെ ഗ്രേസിന്റെ വീട്ടിലെത്തിയ മന്ത്രി വീണാ ജോർജ് സഹകരണ മന്ത്രിയുമായി സംസാരിച്ച് വായ്പാ തിരിച്ചടവിന് സാവകാശം തേടുമെന്ന് പറഞ്ഞ് മടങ്ങി. പിന്നാലെ വന്ന സ്ഥലം എംഎൽഎ കൂടിയായ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഗ്രേസിന്റെ പഠനച്ചെലവും ഏറ്റെടുത്തതായി പ്രഖ്യാപിച്ചു.
എന്നാൽ ഭരണ പക്ഷത്തു നിന്നുള്ള ഇവർ രണ്ടു പേരും എങ്ങനെ ജപ്തി ഒഴിവാക്കുമെന്ന് മാത്രം പറഞ്ഞിരുന്നില്ല. ഗ്രേസിന്റെ വീട്ടിലെത്തിയ യൂത്ത് കോൺഗ്രസുകാർ കടം തങ്ങൾ വീട്ടുമെന്ന് പറഞ്ഞാണ് മടങ്ങിിയത്. ആ വാക്കു പാലിച്ച് പ്രവർത്തകർ മാതൃക കാട്ടിയിരിക്കുകയാണ്. പാലിക്കാൻ പറ്റുന്ന വാക്കേ നൽകാറുള്ളൂവെന്ന് ജില്ലാ പ്രസിഡന്റ് എംജി കണ്ണൻ പറഞ്ഞു.
കുട്ടികളില്ലാതിരുന്ന ചൂരക്കോട് പെനിയേൽ വില്ലയിൽ റൂബി ജോർജും ഭർത്താവ് ജോർജ് സാമുവലും 2007 ലാണ് ഏഴ് മാസം പ്രായമുള്ള ഗ്രെയ്‌സിനെ ദത്തെടുത്തത്. ചൂരക്കോട് ഗവ.എൽപി സ്‌കൂളിലെ പ്രീപ്രൈമറി വിഭാഗം താൽക്കാലിക അദ്ധ്യാപികയായിരുന്ന റൂബി കാൻസർ ബാധിതയായി 2019 ഒക്ടോബറിൽ മരിച്ചു.
പ്രമേഹ ബാധിതനായ ജോർജ് ഏതാനും ദിവസങ്ങൾക്ക് മുൻപ് മരിച്ചു. ഇതോടെ ഗ്രേയ്‌സ് വീണ്ടും അനാഥയായി. റൂബിയുടെ ചികിത്സയ്ക്കായി ജില്ലാ സഹകരണ ബാങ്കിന്റെ അടൂർ ശാഖയിൽ നിന്ന് രണ്ടു ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ജോർജിന് ഇത് തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ ഇവരുടെ എട്ട് സെന്റ് സ്ഥലവും ഒറ്റമുറി വീടും ജില്ലാ സഹകരണ ബാങ്കിന്റെ കൈവശത്തിലായി എന്ന് കാണിച്ച് ആറ് മാസം മുൻപ് ബോർഡും സ്ഥാപിച്ചിരുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്