മലപ്പുറം: ഫിറോസ് കുന്നുംപറമ്പിലിനെതിരെ യൂത്തുകോൺഗ്രസ്സും രംഗത്ത്. കുന്നുംപറമ്പലിനെതിരെ ആരോപണങ്ങൾ ശക്തമായിരുന്നപ്പോഴെല്ലാം കട്ടക്ക് കൂടെ നിന്ന് യൂത്ത് കോൺഗ്രസ്സും തെരഞ്ഞെടുപ്പ് സീറ്റിനെച്ചൊല്ലിയാണ് ഫിറോസിനെ ഇപ്പോൾ തിരിഞ്ഞുകൊത്തുന്നത്.തവനൂരിൽ മന്ത്രി കെ.ടി. ജലീലിനെതിരെ മത്സരിക്കാൻ ഫിറോസ് കുന്നംപറമ്പിലിനെ രംഗത്തിറക്കാൻ കോൺഗ്രസ് തീരുമാനിച്ചതോടെയാണ് യൂത്ത്‌കോൺഗ്രസ്സിനിടയിൽ മുറുമുറുപ്പ് തുടങ്ങിയത്. ഈ സീറ്റ് കെ എസ് യുക്കാരൻ റിയാസ് മുക്കോളിക്ക് വേണ്ടി നീക്കംവെക്കാനായിരുന്നു അദ്യഘട്ടത്തിലെ ആലോചന. ഈ തീരുമാനത്തിൽ മാറ്റം വന്നതോടെയാണ് യൂത്തന്മാർ പ്രതിഷേധിച്ച് തുടങ്ങിയത്.

സോഷ്യൽ മീഡിയയിലുൾപ്പടെ ഫിറോസിനെതിരെ വ്യക്തിഹത്യ തുരത്തിലുള്ള പ്രചരണം തുടങ്ങിക്കഴിഞ്ഞു.ഫിറോസ് കുന്നുംപറമ്പിൽ രോഗികളെയും അശരണരെയും പറ്റിക്കുന്നയാളാണ് എന്നതടക്കമാണ് ആരോപണം ശക്തമായിരിക്കുന്നത്.കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി അനന്തകൃഷ്ണൻ ഉൾപ്പടെയുള്ളവർ പോസ്റ്റുമായി രംഗത്തെത്തിക്കഴിഞ്ഞു.''ഫിറോസ് കുന്നംപറമ്പിൽ നെ പോലെ രോഗികളെയും അശരണരെയും പറ്റിച്ച് കരിനിഴലിൽ നിൽക്കുന്ന ചാരിറ്റി കള്ളന്മാർക്ക് ഒരുകാരണവശാലും സീറ്റ് കൊടുക്കരുത്' എന്നാണ് അനന്തകൃഷ്ണന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. പോസ്റ്റിനെ പ്രതികൂലിച്ചു നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്.

സഖാക്കൽ പറയുന്നത് കേട്ട് ഒരു കെഎസ്‌യു ഭാരവാഹി ഇങ്ങനെ പറയാൻ പാടില്ലെന്നും ഫിറോസിനെതിരെ എന്തു തെളിവുകളാണ് നിന്റെ പക്കൽ ഉള്ളതെന്നുമുൾപ്പടെ രൂക്ഷമായ ഭാഷയിലാണ് പോസ്റ്റിനോട് പലരും പ്രതികരിച്ചിരിക്കുന്നത്. ഇത് പറയാൻ താൻ ആരാണെന്നും ചിലർ ചോദിക്കുന്നുമുണ്ട്്.ഇതിനൊക്കെത്തന്നെയും ഫിറോസിന്റെ ഫീഡിയോ ഷെയർ ചെയ്താണ് അനന്തകൃഷ്ണന്റെ മറുപടി.

തവനൂരിൽ ഇത്തവണയും എൽ.ഡി.എഫ്. സ്ഥാനാർത്ഥി ജലീൽ ആണെന്ന് ഉറപ്പായതോടെയാണ് ഫിറോസിനെ രംഗത്തിറക്കാൻ കോൺഗ്രസ് തീരുമാനിടച്ചത്. ഇതിനായി സ്‌ക്രീനിങ് കമ്മിറ്റിയിലെ മുതിർന്ന അംഗം ഫിറോസുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. കൈപ്പത്തി ചിഹ്നത്തിൽ ഫിറോസിനെ മത്സരിപ്പിക്കാനാണ് നേതൃത്വത്തിന്റെ നീക്കം. കോൺഗ്രസ് സാധ്യതാ പട്ടികയിൽ ഇടംപിടിച്ചതോടെയാണ് ഫിറോസിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് തീരുമാനമായത്. സ്ഥാനാർത്ഥിത്വത്തിന് നേരത്തെ സന്നദ്ധതയറിയിച്ചിരുന്നെങ്കിലും ഇപ്പോഴാണ് ഫിറോസിനെ മുതിർന്ന നേതാക്കൾ ബന്ധപ്പെടുന്നത്.

കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പിലും വലിയ ഭൂരിപക്ഷത്തിൽ ജലീൽ വിജയിച്ച മണ്ഡലമാണ് തവനൂർ. 2011-ൽ 6,854 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ ജലീൽ 2016-ൽ നേടിയത് 17,064 വോട്ടുകളുടെ ഭൂരിപക്ഷമണ്. 2011-ൽ ഇപ്പോഴത്തെ മലപ്പുറം ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശും 2016-ൽ യൂത്ത് കോൺഗ്രസ് നേതാവ് ഇഫ്തിഖാറുദീനുമാണ് ജലീലിനോട് പരാജയപ്പെട്ടത്. എന്നാൽ സ്വർണ്ണക്കടത്തിലുൾപ്പടെ ചോദ്യം ചെയ്തതുൾപ്പടെ പ്രതിഛായ നഷ്ടപ്പെട്ടതോടെ നല്ലൊരു സ്ഥാനാർത്ഥിയെ നിർത്തിയാൽ മണ്ഡലം തിരികെ പിടിക്കാമെന്ന യുഡിഎഫിന്റെ പ്രതീക്ഷയാണ് ഫിറോസിനെ സ്ഥാനാർത്ഥിയാക്കുന്നതിന് പിന്നിൽ.

മൊബൈൽ ഷോപ്പുടമയായിരുന്ന സാധാരണക്കാരനിൽ നിന്ന് ഫേസ്‌ബുക്കിലെ ചാരിറ്റി വിപ്ലവത്തിലുടെയാണ് ഫിറോസ് കുന്നുംപറമ്പിലിന്റെ വളർച്ച.ഗുരുതരാവസ്ഥയിലായ 3 കുട്ടികളുടെ ചികിൽസക്ക് വേണ്ടി സ്വരൂപിച്ച ഒരു കോടി 17 ലക്ഷം രുപ യാതൊരു കാരണവും കൂടാതെ തടഞ്ഞ് വെച്ച ഒറ്റപ്പാലം ബാങ്ക് ഓഫ് ഇന്ത്യ യുടെ നിലപാടിനെതിരെ സോഷ്യൽ മീഡിയ ഒന്നടങ്കം പ്രതിഷേധത്തിലായതോടെ മുട്ടുമടക്കി 'പണം നൽകാൻ ബാങ്ക് ഓഫ് ഇന്ത്യ തയ്യാറായി.ഇ കാമ്പയിന് നേതൃത്വം നൽകിയതോടെയാണ് ഫിറോസിനെ ആളുകൾ അറിഞ്ഞുതുടങ്ങിയത്.

ഇന്ന് നിരവധി ഫേസ്‌ബുക്ക് ലൈവിലൂടെയും വിവിധങ്ങളായ ഇടപെടലുകളിലൂടെയും സാമൂഹ്യ സേവനത്തിന്റെ ഉദാത്തമാതൃകയാണ് ഈ വ്യക്തി. അപൂർവ രോഗം ബാധിച്ചവർ, വീടില്ലാത്തവർ, സാമ്പത്തിക പ്രയാസമുള്ളവർ എന്നിങ്ങനെ കഷ്ടപ്പാട് അനുഭവിക്കുന്നവർക്ക് ദൈവതുല്യനാണ് ഫിറോസ്.ഇവർക്കൊക്കെത്തന്നെയും തന്റെ ഇടപെടലിലൂടെ സഹായം എത്തിക്കാൻ ഫിറോസിന് സാധിച്ചു.ജീവകാരുണ്യ പ്രവർത്തനത്തിൽ താൻ ഒരിക്കലും രാഷ്ട്രീയം കണ്ടിട്ടില്ലെന്നും സഹായം ചോദിച്ചുപോകുമ്പോൾ ആരുടെയും രാഷ്ട്രീയം താൻ അന്വേഷിക്കാറുമില്ലെന്നുമാണ് ഫിറോസ് പറഞ്ഞിരുന്നത്.