വയനാട്: നെല്ലിയാമ്പതി സീതാർകുണ്ട് കൊക്കയിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഒറ്റപ്പാലം മേലൂർ സ്വദേശി സന്ദീപിന്റെ മൃതദേഹം ആണ് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെടുത്തത്. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ ആയിരുന്നു തിരച്ചിൽ. അപകടത്തിൽപ്പെട്ട രഘുനന്ദനെ പരിക്കുകളോടെ ഇന്ന് രാവിലെയാണ് രക്ഷപ്പെടുത്തിയത്.

ഇന്നലെ വൈകിട്ടു 5.30നായിരുന്നു അപകടം. സീതാർകുണ്ട് വ്യൂപോയിന്റ് സന്ദർശിക്കുന്നതിനിടെ സന്ദീപിന്റെ കാൽവഴുതി. രഘുനന്ദൻ, സന്ദീപിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരും കൊക്കയിലേക്കു വീണതായി പൊലീസ് അറിയിച്ചു. വിവരമറിഞ്ഞ് ആലത്തൂർ ഡിവൈഎസ്‌പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. രാത്രി രക്ഷാപ്രവർത്തനം ആരംഭിച്ചു.

കൊക്കയിൽ, 50 മീറ്റർ താഴ്ചയിൽ ഇറങ്ങി പരിശോധിക്കാനായിരുന്നു തീരുമാനം. സീതാർകുണ്ടിനു താഴെ കൊല്ലങ്കോട് വനമേഖലയിലും ഫയർഫോഴ്സും പൊലീസും വനം വകുപ്പും അടങ്ങുന്ന സംഘം തിരച്ചിൽ നടത്തും. സമുദ്രനിരപ്പിൽനിന്നു 1572 മീറ്റർ ഉയരത്തിലാണു സീതാർകുണ്ട്. ബെംഗളൂരുവിൽ ഐടി കമ്പനി ജീവനക്കാരാണ് ഇരുവരും. ഒപ്പം ജോലിചെയ്യുന്ന സുഹൃത്തുക്കളുമൊത്തു നാലുപേരടങ്ങുന്ന സംഘം രണ്ടു ബൈക്കുകളിലാണ് ഇന്നലെ നെല്ലിയാമ്പതി കാണാൻ എത്തിയത്.