മലപ്പുറം: മുസ്ലിം യൂത്ത് ലീഗിന്റെ ഫണ്ട് തിരുമറി വിവാദത്തിൽ മറുപടിയുമായി സംഘടനാ ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈർ രംഗത്തെത്തി. കത്വ ഇരയുടെ കുടുംബത്തിന് വേണ്ടി നടത്തിയ ഫണ്ട് ശേഖരണത്തിലെ വിവാദത്തിനാണ് സി കെ സുബൈർ രംഗത്തെത്തിയത്. അഭിഭാഷകനായ മുബീൻ ഫാറൂഖി വഴിയാണ് ദീപിക സിങ് കത്വ കുടുംബത്തിന്റെ വക്കാലത്ത് വാങ്ങിയതെന്നും കേസിന്റെ എല്ലാ കാര്യങ്ങളും ഏകോപിപ്പിച്ചത് മുബീൻ ഫാറൂഖിയാണെന്നും സുബൈർ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.

ഇത് സംബന്ധിച്ച എല്ലാ രേഖകളും തങ്ങളുടെ കൈവശമുണ്ട്. മുബീൻ കേസിൽ ഹാജരായത് ഇരയുടെ പിതാവിന്റെ ആവശ്യപ്രകാരമാണെന്ന് പറഞ്ഞ സുബൈർ ഇതിന്റെ തെളിവും പുറത്തുവിട്ടു. പത്താൻകോട്ട് കോടതിയുടെ വിധി പകർപ്പാണ് ഹാജരാക്കിയത്. യൂത്ത് ലീഗ് നേതാക്കൾ ഇദ്ദേഹത്തിനൊപ്പം കോടതി മുറ്റത്ത് മാധ്യമങ്ങളെ കാണുന്ന ചിത്രങ്ങളും പുറത്തുവിട്ടു. കേസിൽ രണ്ടു തവണ മാത്രമാണ് ദീപിക ഹാജരായത്. ദീപികയെ ചിലർ തെറ്റിദ്ധരിപ്പിച്ചതാണ്. പത്താൻകോട്ട് കോടതിയിൽ കേസിന്റെ വിശദാംശങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിച്ചത് മുബീൻ ഫാറൂഖിയാണെന്നും സുബൈർ പറഞ്ഞു.

യൂത്ത് ലീഗ് ദേശീയ ട്രഷറർ ഉൾപ്പെടുന്നവരുടെ ജോയിന്റ് അക്കൗണ്ടിലാണ് ഫണ്ട് വന്നത്. അദ്ദേഹം നിലവിൽ അസുഖവുമായി ബന്ധപ്പെട്ട് വിശ്രമത്തിലാണ്. തിരിച്ചെത്തിയാൽ ഉടൻ ബാങ്ക് സ്റ്റേറ്റ്‌മെന്റ് പുറത്തു വിടുമെന്നും സി.കെ സുബൈർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ദീപികയെ തെറ്റിദ്ധരിപ്പിച്ചതു കൊണ്ടാണ് രാവിലെ അങ്ങനെയൊരു സ്റ്റേറ്റ്‌മെന്റ് വരാൻ കാരണം. കേസുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങളിൽ നിന്ന് പിന്മാറണമെന്നും അത് കേസ് നടത്തിപ്പിനെ ബാധിക്കുമെന്നും സി.കെ സുബൈർ ചൂണ്ടിക്കാട്ടി.

കേസ് ഏറെ നിർണായക ഘട്ടത്തിലാണ് ഇപ്പോഴുള്ളത്. പ്രതികൾ അപ്പീലുമായി മുന്നോട്ട് വരാൻ പോവുകയാണ്. ഈയൊരു സാഹചര്യത്തിൽ കെ.ടി ജലീലിനെ പോലുള്ളവർ അനാവശ്യ വിവാദവുമായി വരുന്നത് തിരിച്ചടിയാവും. ഇത് ആർക്കാണ് ഗുണം ചെയ്യുക എന്നത് ചിന്തിക്കുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യം ഒരു കോടി രൂപ പിരിച്ചെടുത്തുവെന്നാണ് പറഞ്ഞത്. അതിന് മറുപടി നൽകിയതോടെ അതിൽനിന്ന് പിന്മാറി. പിന്നെ മുബീൻ ഫറൂഖിയെന്ന വക്കീലേ ഇല്ലെന്ന് പറഞ്ഞു. അദ്ദേഹം കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തതോടെ ആ ആരോപണത്തിൽ നിന്നും പിന്മാറി. തുടർന്നാണ് മുബീൻ ഫറൂഖിയെ അറിയില്ലെന്ന ദീപികയുടെ മറുപടി പൊക്കിപ്പിടിച്ചുകൊണ്ട് വരുന്നത്. അതിനും മറുപടി നൽകിക്കഴിഞ്ഞു. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി രാജ്യം ഉറ്റുനോക്കിയ ഒരു കേസിനെതിരെ അനാവശ്യ വിവാദവുമായി വരുന്നതിൽ നിന്നും കെ.ടി ജലീൽ പിന്മാറണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

വിഷയത്തിൽ യൂത്ത് ലീഗിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ: ദീപിക സിംഗിന്റെ ശബ്ദ സന്ദേശം യൂത്ത് ലീഗിനെതിരെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.. ദീപികയോട് ഞങ്ങൾക്ക് ബഹുമാനമുണ്ട്... ചെയ്ത സേവനങ്ങളോട് മതിപ്പുമുണ്ട് പക്ഷേ മുബീൻ ഫാറൂഖിക്കു കേസുമായി ബന്ധമില്ല എന്ന പുതിയ വിവാദത്തിനു തെളിവു സഹിതം ഞങ്ങൾ മറുപടി നൽകുന്നു.. ദീപിക സിംഗിന്റെ തന്നെ ശബ്ദത്തിൽ...പത്താൻ കോട്ടിൽ ഹാജരാകാൻ ഇതേ മുബീൻ ഫാറൂഖിയോട് ദീപിക തന്നെ വക്കാലത്തിനു വേണ്ടി അഭ്യർത്ഥിക്കുന്ന ശബ്ദ സന്ദേശമാണിത്..ശ്രദ്ധിച്ചു കേൾക്കുക...സംശയങ്ങൾ ബാക്കിയുള്ളവർക്ക് ഇനിയും തെളിവുകളുമായി പിന്നാലെ വരുന്നുണ്ട് .എല്ലാ ചോദ്യങ്ങൾക്കും മറുപടിയുണ്ട് .. ഈ കേസ് ഇങ്ങനെ വിവാദമാക്കുന്നതിൽ വിഷമവുമുണ്ട് ..

കേരളത്തിൽ നിന്നും കേസ് നടത്തിപ്പിനായി ഒരുരൂപ പോലും ലഭിച്ചിട്ടില്ലെന്ന് കത്വയിലെ ഇരയുടെ അഭിഭാഷകയായ ദീപികാ സിങ് പറഞ്ഞിരുന്നു. കേസ് നടത്തിപ്പിനായി ആരെങ്കിലും പണം പിരിച്ചു എന്നത് ആശ്ചര്യജനകമാണ്. പണത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. ജമ്മു ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസ് താൻ പൂർണമായും സൗജന്യമായാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മുബീൻ ഫറൂഖി എന്ന അഭിഭാഷകന് ഈ കേസ് നടത്തിപ്പുമായി യാതൊരു ബന്ധവുമില്ലെന്നും ദീപിക പറഞ്ഞിരുന്നു.

യൂത്ത് ലീഗ് മുൻ ദേശീയ സമിതിയംഗമായ യൂസഫ് പടനിലമാണ് കത്വ-ഉന്നാവോ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണവുമായി കഴിഞ്ഞദിവസം രംഗത്തെത്തിയത്. പിരിച്ചെടുത്ത പണത്തിൽ നിന്ന് ഒരു രൂപ പോലും ആർക്കും നൽകിയിട്ടില്ല. പികെ ഫിറോസ് അടക്കമുള്ള നേതാക്കൾ സ്വന്തം ആവശ്യത്തിന് പണം ദുരുപയോഗിക്കുകയായിരുന്നു എന്നായിരുന്നു ആരോപണം. ആരോപണം ശക്തമായതിനെ തുടർന്ന് യൂത്ത് ലീഗ് നേതാക്കൾ വാർത്താസമ്മേളനം വിളിച്ച് 9.36 ലക്ഷം രൂപ കത്വ കേസ് നടത്തിപ്പിനായി ചെലവഴിച്ചു എന്ന് ആവകാശപ്പെട്ടിരുന്നു. അഞ്ച് ലക്ഷം രൂപ ഇരയുടെ കുടുംബത്തിന് നൽകിയെന്നും നേതാക്കൾ പറഞ്ഞിരുന്നു.