കാസർകോട്: കാസർകോട് കഴിഞ്ഞ ദിവസമാണ് മുസ്ലിം യൂത്ത് ലീഗ് പുതിയ കമ്മിറ്റി നിലവിൽ വന്നത്. അസീസ് കളത്തൂർ പ്രസിഡണ്ടും സഹീർ ആസിഫ് ജനറൽ സെക്രട്ടറിയും ഷാനവാസ് എം.ബി ട്രഷററും എം.സി ശിഹാബ് മാസ്റ്റർ സീനിയർ വൈസ്പ്രസിഡന്റുമായ കമ്മിറ്റിയെ സംസ്ഥാന കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്. സംസ്ഥാന നേതൃത്വം ഔദ്യോഗികമായി യൂത്ത് ലീഗ് കമ്മിറ്റിയെ പ്രഖ്യാപിച്ചെങ്കിലും നാളിതുവരെ കണക്ക് പുസ്തകങ്ങൾ കൈമാറാനോ നടപടിക്രമങ്ങൾ പൂർത്തിയാക്കാനോ പഴയ കമ്മിറ്റി തയ്യാറായിട്ടില്ല.

പഴയ യൂത്തന്മാർ എ സി ടൂടയരിൽ ട്രെയിൻ യാത്ര ചെയ്തതും നക്ഷത്ര ഹോട്ടലുകളിൽ താമസിച്ചതും ഭക്ഷണത്തിന്റെയും വിചിത്രകണക്കുകളും ഉൾപ്പെടെ കോവിഡിന് മുമ്പും പിമ്പും സമാഹരിച്ച ഫണ്ടുകളിൽ വലിയ തിരിമറികൾ കണക്കുപുസ്തകത്തിൽ ഉണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ. പിരിച്ചെടുത്ത ഫണ്ടുകളും ചെലവ് കഴിച്ചു മിച്ചം വന്ന തുകയിലും വലിയ അന്തരം ഉള്ളതുകൊണ്ടാണ് കണക്ക് പുസ്തകങ്ങൾ കൈമാറാത്തതെന്ന് പ്രവർത്തകർ ആരോപിക്കുന്നു .നേതാക്കളുടെ സ്വകാര്യ യാത്രയുടെ ചെലവ് യൂത്ത് ലീഗ് വഹിക്കേണ്ടതില്ലെന്നും ഇവർ പറയുന്നു.

വാട്ട്‌സ്ആപ്പ് സന്ദേശങ്ങളിലുടെയാണ് വിമർശങ്ങൾ പ്രവർത്തകർ ഉയർത്തുന്നത്. കഴിഞ്ഞ കമ്മിറ്റിയിലെ നേതാക്കൾക്കെതിരെ വ്യാപകമായ വിമർശനമാണ് പ്രവർത്തകർ ഉന്നയിക്കുന്നത്. യൂത്ത് ലീഗ് കമ്മിറ്റിയെ സ്വകാര്യ സ്വത്താക്കിയും പുതുതലമുറയെ അകറ്റിയുമാണ് നാളിതുവരെ ഇവർ കമ്മിറ്റിയിൽ തുടർന്നതെന്ന് ഇക്കഴിഞ്ഞ നേതൃത്വത്തെ കുറ്റപ്പെടുത്തുന്നു. മുൻ യൂത്ത് ലീഗ് നേതാക്കളായ ടിഡി കെബീർ , എസ്ഡിപിഐയിൽ നിന്നും സാമ്പത്തികാരോപണം നേരിട്ട് പുറത്തായി ലീഗിൽ ചേർന്ന മുഹമ്മദ് ഷാക്കെതിരെ ഗുരുതരമായ ആരോപണമാണ് ഇവർ ഉനയിക്കുന്നത്.

ഇവർ ലീഗിൽ ഗ്രൂപ്പ് ഉണ്ടാക്കിയും കൃത്രിമമായി നൂറുകണക്കിന് മെമ്പർഷിപ്പ് സൃഷ്ടിച്ചുമാണ് ജില്ലാ കമ്മിറ്റിയിലേക്ക് നുഴഞ്ഞുകയറിയതെന്ന് കീഴൂരിലെ ലീഗ് പ്രവർത്തകർ ആരോപണമുന്നയിക്കുന്നു സ്വകാര്യ ലാഭത്തിനായി മുസ്ലിം ലീഗ് പ്രവർത്തകരെ അപഹസിച്ചും വിലകുറച്ചും നേതാക്കൾ കാണുകയാണെങ്കിൽ പാഠം പഠിപ്പിക്കാൻ പ്രവർത്തകർക്ക് അറിയാമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.

അതേസമയം കണക്കുകൾ അവതരിപ്പിക്കാൻ കൗൺസിൽ യോഗം ചേരണമെന്നും എ കെ എം അഷ്‌റഫ് തിരുവനന്തപുരത്ത് ആയതിനാൽ വൈകുകയാണന്നും ഉടൻ കോൺസിൽ യോഗം വിളിച്ചു ചേർത്ത് കണക്കുകൾ അവതരിപ്പിക്കുമെന്നും പഴയ കമ്മിറ്റിയുടെ നേതാക്കൾ അറിയിച്ചു. എന്നാൽ കോവിഡ് കാലത്ത് കൗൺസിൽ ഓൺലൈനിൽ ചേർന്നാൽ മതിയെന്നും ഉടനടി യൂത്ത് ലീഗുമായി ബന്ധപ്പെട്ട എല്ലാ വസ്തുക്കളും കൈമാറണമെന്നും പുതിയ നേതൃത്വം ആവശ്യപ്പെട്ടു.