മലപ്പുറം: മക്കരപ്പറമ്പിൽ മുസ്ലിം ലീഗ് നേതാക്കളെ പൂട്ടിയിട്ട യൂത്ത് ലീഗ് പ്രവർത്തകർ നിലപാടിൽ ഉറച്ചു നിൽക്കുന്നു. ജൂൺ 21നാണ് മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ചോലക്കൽ കോയ കോവിഡ് ബാധിച്ച് മരിച്ചത്. പഞ്ചായത്ത് പ്രസിഡന്റിന്റെ മരണത്തെ തുടർന്ന് വീണ്ടും പുതിയ പ്രസിഡന്റിനെ തീരുമാനിക്കാനൊരുങ്ങുകയായിരുന്നു പാർട്ടി നേതാക്കൾ. എന്നാൽ വാർഡ് അംഗങ്ങളും പാർട്ടി ഭാരവാഹികളും അടക്കമുള്ള നേതാക്കൾ പങ്കെടുക്കുന്ന യോഗം സംഘർഷത്തിൽ കലാശിച്ചു.

പുതിയ പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുഡിഎഫിന്റെ പതിനൊന്ന് മെമ്പർമാരും ജില്ലാ മുസ്ലിം ലീഗിന്റെ സെക്രട്ടറിയും പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി, പ്രസിഡന്റ്, മറ്റ് ഭാരവാഹികളെയുമാണ് യോഗ സ്ഥലത്ത് പാർട്ടി പ്രവർത്തകർ പൂട്ടിയിട്ടത്. ഇവർ പുറത്തിറങ്ങാനാവാതെ ഏറെനേരം കുടുങ്ങിക്കിടന്നു .

നേരത്തെ ഉണ്ടായിരുന്ന വൈസ് പ്രസിഡന്റ് സുഹറാബി കവുങ്ങലിനെ താൽക്കാലിക പ്രസിഡന്റായി നിയമിക്കാനും മരണത്തെ തുടർന്ന് ഒഴിവുവന്ന വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ പാർട്ടി പരിഗണിക്കുന്ന മൂത്തോടെ ഹസ്സൻ വിജയിച്ചു വന്നാൽ പ്രസിഡണ്ട് പദവി വെച്ചു മാറാനുമാണ് മുസ്ലിം ലീഗ് പഞ്ചായത്ത് നേതൃത്വവും ജില്ലാ നേതൃത്വവും തീരുമാനിച്ചത്. എന്നാൽ നിലവിലെ വൈസ് പ്രസിഡണ്ടിനെ
തിരഞ്ഞെടുക്കുകയാണെങ്കിൽ കാലാവധി പൂർത്തിയാക്കാൻ അനുവദിക്കണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്.

മക്കരപ്പറമ്പ് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി 15 വർഷം പൂർത്തിയാക്കുകയും ലീഗിലെ എല്ലാ സ്ഥാനമാനങ്ങളും അലങ്കരിക്കുകയും ചെയ്തതിനുശേഷം ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിമത ശബ്ദം ഉയർത്തിയ 65 വയസുള്ള മൂത്തോടെ ഹസ്സന്റെ ആഗ്രഹ പൂർത്തീകരണത്തിന് വേദിയാക്കി പഞ്ചായത്ത് ഭരണത്തെ മാറ്റാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് യൂത്ത് ലീഗ് പ്രവർത്തകർ.

പഞ്ചായത്ത് ലീഗ് പാർട്ടി പ്രസിഡണ്ടായ മൂത്തോടെ ഹസ്സൻ, ജനറൽ സെക്രട്ടറി സയ്യിദ് അബൂ തങ്ങൾ, ട്രഷറർ നൗമാൻ ശിബിരി വൈസ് പ്രസിഡണ്ട്മാരായ കെ പി മുഹമ്മദ് അലി മെഹബൂബ,് വേങ്ങശ്ശേരി ജോയിന്റ് സെക്രട്ടറിമാരായ കുഞ്ഞി മുഹമ്മദ് റഷീദ് വേങ്ങശ്ശേരി തുടങ്ങിയ ഏഴംഗസംഘം പാർട്ടിയെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും കീഴ്ഘടകങ്ങളുമായി ആലോചിക്കാതെയാണ് പല തീരുമാനങ്ങളും കൈക്കൊള്ളുന്നതുമെന്നും പ്രതിഷേധമുയർത്തിവർ പറയുന്നു. തീരുമാനം എടുത്തതിനു ശേഷം ആജ്ഞാപിക്കാൻ ഇത് രാജഭരണം അല്ലെന്നും ജനാധിപത്യത്തിൽ അധിഷ്ഠിതമായി രൂപംകൊണ്ട പാർട്ടിയാണ് മുസ്ലിം ലീഗെനുളത് ഇവരെ ഇടക്കിടെ ഓർമ്മിപ്പിക്കേണ്ടി വരുന്നത് ഭൂഷണമല്ലെന്നും ഇവർ കൂട്ടിച്ചേർത്തു.

എല്ലാ കാലവും അധികാരം കൈവശപ്പെടുത്തുക എന്നുള്ളത് ചിലരുടെ അജണ്ടയായി മാറിയെന്നും തിരിച്ചടികൾ നിന്നും ഇതുവരെ പാഠം ഉൾക്കൊള്ളാൻ ലീഗ് നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ലെന്നും യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു. സംഘർഷത്തെ തുടർന്ന് മാറ്റിവച്ച യോഗം നാളെ നടക്കും. യോഗത്തിൽ ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ശാലീബ് വൈസ് പ്രസിഡണ്ട് ജാഫർ അലി ട്രഷറർ അഷ്‌കർ കെ ടി നബീൽ വേങ്ങശ്ശേരി എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. എന്നാൽ പ്രതിഷേധിച്ചവർക്കെതിരെ നടപടി എടുക്കുമെന്ന മലപ്പുറം ജില്ലാ ലീഗ് നേതൃത്വത്തിന് നിലപാടിനെതിരെ മുസ്ലിം ലീഗ് പ്രവർത്തകർ വ്യാപകമായ രംഗത്തെത്തിയിരിക്കുകയാണ്.