അഹമ്മദാബാദ്: തന്നെ ഉപേക്ഷിച്ച് പോയ കാമുകിയുടെ സ്‌നേഹം തിരിച്ചുപിടിക്കാൻ മന്ത്രവാദിയെ സമീപിച്ച യുവാവിന് നഷ്ടമായത് 44 ലക്ഷം രൂപ.ഗുജറാത്തിലാണ് കേസിനാസ്പദമായ സംഭവം. പണം നഷ്ടപ്പെട്ടതോടെ പൊലീസിനെ സമീപിച്ച യുവാവ് കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു. ജോത്സ്യൻ, മാധ്യമപ്രവർത്തകൻ എന്നിങ്ങനെ സ്വയം പരിചയപ്പെടുത്തിയ വ്യക്തിയാണ് തന്നെ കബളിപ്പിച്ചതെന്ന് 28കാരൻ പറയുന്നു.

ഗുജറാത്തിലെ മകർബ സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. കാമുകി ഉപേക്ഷിച്ചു പോയതോടെ, യുവാവ് അസ്വസ്ഥനായിരുന്നു. തുടർന്ന് മന്ത്രവാദത്തിലൂടെ യുവതിയുടെ സ്നേഹം തിരിച്ചുപിടിക്കാൻ യുവാവ് ശ്രമിക്കുന്നതിനിടെയാണ് തട്ടിപ്പിൽ വീണതെന്ന് പൊലീസ് പറയുന്നു.ആരോ മന്ത്രവാദം ചെയ്തതുകൊണ്ടാണ് യുവതി താങ്കളെ വിട്ടുപോയതെന്ന് യുവാവിനെ മന്ത്രവാദി പറഞ്ഞുവിശ്വസിപ്പിച്ചു. ഇതിന് പ്രതിവിധിയെന്നോണം മറിച്ചൊരു മന്ത്രവാദം ചെയ്യണമെന്ന് മന്ത്രവാദി നിർദേശിച്ചു.

തുടർന്ന് പൂജയ്ക്കെന്ന് പറഞ്ഞ് മന്ത്രവാദി ലക്ഷങ്ങൾ വാങ്ങിയെടുത്തെന്നാണ് യുവാവിന്റെ പരാതിയിൽ പറയുന്നത്.തട്ടിപ്പിന്റെ ഭാഗമായി 75000 രൂപ മൂല്യം വരുന്ന രണ്ട് സ്മാർട്ട് ഫോണുകൾ കൊണ്ടുവരാൻ യുവാവിനോട് ആവശ്യപ്പെട്ടു. എല്ലാ നെഗറ്റീവ് എനർജിയും ഒഴിപ്പിച്ച് തരാമെന്ന് പറഞ്ഞാണ് ഫോൺ വാങ്ങിപ്പിച്ചത്. പൂജകൾക്കായി കൂടുതൽ പണം ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നു.

തന്നെ കബളിപ്പിക്കുകയാണെന്ന് തിരിച്ചറിഞ്ഞ 28കാരൻ 44 ലക്ഷം രൂപ തിരികെ നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ പണം തിരികെ നൽകാൻ മന്ത്രവാദി വിസമ്മതിച്ചു. തുടർന്നാണ് യുവാവ് പൊലീസിനെ സമീപിച്ചത്.