മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രമാണിച്ച് രണ്ടുദിവസം ബാറുകളും ബീവറേജസ് ഷോപ്പുകളും അവധിയാകുമെന്നതിനാൽ തന്നെ ഈസമയത്ത് വൻലാഭം പ്രതീക്ഷിച്ച് വിൽക്കാനായി വീട്ടിൽ സൂക്ഷിച്ച 102 കുപ്പി വിദേശമദ്യവുമായി പരപ്പനങ്ങാടിയിൽ യുവാവ് പിടിയിൽ. പരപ്പനങ്ങാടി വില്ലേജിൽ പഴശ്ശി നഗറിൽ ഒരു വീട്ടിൽ വില്പനക്കായി സൂക്ഷിച്ച വിദേശമദ്യക്കുപ്പികളാണ് എക്‌സൈസ് പിടികൂടിയത്.

തുടിശ്ശേരി വീട്ടിൽ കണ്ടൻകുട്ടിയുടെ മകൻ റിജുവാണ് പിടിയിലായത്. മലപ്പുറം എക്സൈസ് ഇന്റലിജൻസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി എക്‌സൈസ് സർക്കിൾ പാർട്ടിയാണ് പ്രതിയെ പിടികൂടിയത് .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രമാണിച്ചു ശനിയാഴ്ച വൈകുന്നേരം മുതൽ രണ്ടു ദിവസം ബാറുകളും ബീവറേജസ് ഷോപ്പുകളും അവധിയാകും എന്നത് മുൻകൂട്ടി കണ്ടാണ് ഇത്രയധികം മദ്യം വില്പനക്കായ് വാങ്ങി സൂക്ഷിച്ചതെന്ന് പ്രതി എക്‌സൈസിനോട് പറഞ്ഞു. പ്രിവെന്റീവ് ഓഫീസർ ബിജുവിന്റെ നേതൃത്വത്തിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷിജിത്ത്, ദിലീപ്കുമാർ, മുഹമ്മദ് സാഹിൽ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഐശ്വര്യ, എക്‌സൈസ് ഡ്രൈവർ ചന്ദ്രമോഹൻ എന്നിവരടങ്ങുന്ന എക്‌സൈസ് സംഘമാണ് ഈ മദ്യവേട്ട നടത്തിയത്.