നാഗ്പുർ: തന്നിൽ മതിപ്പുണ്ടാകാൻ വേണ്ടി ബാങ്ക് കൊള്ളയടിച്ച് മാതാപിതാക്കൾക്ക് വിലയേറിയ സമ്മാനങ്ങൾ നൽകിയ 18-കാരനും കൂട്ടാളിയും പിടിയിൽ.

മഹാരാഷ്ട്രയിലെ നാഗ്പുർ സ്വദേശിയായ അജയ് ബഞ്ചാരെ(18)യെയും കൂട്ടാളിയായ പ്രദീപ് ഠാക്കൂറിനെയുമാണ് ബാങ്ക് കൊള്ളയടിച്ച കേസിൽ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. നാഗ്പുർ ഇന്ദിരാഗാന്ധി നഗറിലെ സഹകരണ ബാങ്കിൽനിന്ന് ഏകദേശം 4.7 ലക്ഷം രൂപയുടെ ആഭരണങ്ങളും പണവുമാണ് ഇരുവരും കവർന്നത്.

മാതാപിതാക്കളെ സന്തോഷിപ്പിക്കാനായി ഒരു ലക്ഷം രൂപയുടെ സമ്മാനമാണ് നൽകിയത്. അമ്മയ്ക്ക് അജയ് ബജാര 50000 രൂപ മൂല്യമുള്ള സ്വർണാഭരണങ്ങൾ വാങ്ങി നൽകി. അച്ഛന് 40000 രൂപയൂടെ സെക്കൻഡ് ഹാൻഡ് കാർ വാങ്ങി നൽകിയതായും പൊലീസ് പറയുന്നു.

ബജാരയ്ക്ക് മാതാപിതാക്കളെ സന്തോഷിപ്പിക്കണമെന്ന മോഹമായിരുന്നു. എന്നാൽ കുട്ടിയായപ്പോൾ തന്നെ ഉപേക്ഷിച്ച് പോയ മാതാപിതാക്കളോട് പ്രതികാരം തീർക്കണമെന്ന ആഗ്രഹമായിരുന്നു പ്രദീപിനെന്ന് പൊലീസ് പറയുന്നു. മോഷ്്ടിച്ച പണം ഉപയോഗിച്ച് ഇരുവരും വിലക്കൂടിയ മൊബൈൽ ഫോണുകൾ വാങ്ങി. സെക്കൻഡ് ഹാൻഡ് കാർ വാങ്ങി രാജസ്ഥാനിലേക്ക് മുങ്ങാൻ പദ്ധതിയിടുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.

യുവാക്കളുടെ കൈയിൽ പെട്ടെന്ന് ധാരാളം പണമെത്തിയിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചതോടെ ഇരുവരും നിരീക്ഷണവലയത്തിലായി. ഒപ്പം കവർച്ച നടത്തിയെന്ന് വീമ്പ് പറഞ്ഞുനടന്നതെന്നും പ്രതികൾക്ക് വിനയായി. രാജസ്ഥാനിലേക്ക് കടക്കാൻ പദ്ധതിയിടുന്നതിനിടെ രണ്ടുപേരെയും പൊലീസ് പിടികൂടുകയായിരുന്നു.

സ്വന്തമായി പണമുണ്ടാക്കി മാതാപിതാക്കൾക്ക് മുന്നിൽ മതിപ്പുണ്ടാക്കാൻ വേണ്ടിയാണ് അജയ് മോഷണത്തിനിറങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. ഇതിനുവേണ്ടിയാണ് കവർച്ചയ്ക്ക് പിന്നാലെ മാതാപിതാക്കൾക്ക് ആഭരണങ്ങളും കാറും സമ്മാനമായി നൽകിയത്. അതേസമയം, കൂട്ടുപ്രതിയായ പ്രദീപ് ഠാക്കൂർ മാതാപിതാക്കളോട് പ്രതികാരം ചെയ്യാനായാണ് മോഷണത്തിനിറങ്ങിയത്. ചെറുപ്പത്തിൽ തന്നെ ഉപേക്ഷിച്ചുപോയ മാതാപിതാക്കളോട് ധാരാളം പണമുണ്ടാക്കിയശേഷം പ്രതികാരം ചെയ്യണമെന്നായിരുന്നു പ്രദീപിന്റെ ആഗ്രഹമെന്നും പൊലീസ് പറയുന്നു.

പ്രതികളായ രണ്ടുപേരും ഒരുമിച്ച് ജോലിചെയ്യുന്നവരാണ്. ഏകദേശം രണ്ട് ലക്ഷം രൂപയുടെ മോഷണമുതലുകൾ ഇവരിൽനിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ബാക്കി പണമെല്ലാം പ്രതികൾ ചിലവഴിച്ചെന്നാണ് പൊലീസ് പറഞ്ഞത്.