ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചാനൽ നിരോധിച്ച് യൂട്യൂബ്. യൂട്യൂബ് നയങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കം ട്രംപിന്റെ ചാനലിൽ വന്നതു കൊണ്ടാണ് ചാനൽ സസ്‌പെൻഡ് ചെയ്യാൻ ഇടയാക്കിയത്. ട്രംപിന്റെ ചാനലിലൂടെ അടുത്തിടെ പുറത്തുവിട്ട വിഡിയോകൾ കലാപത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന് യുട്യൂബ് പ്രതികരിച്ചു.

ഒരാഴ്ചത്തേക്കോ അതിൽ കൂടുതൽ കാലയളവിലേക്കോ ആയിരിക്കും നിരോധനം എന്നാണ് റിപ്പോർട്ടുകൾ. അതേസമയം ട്രംപിനെതിരെ നടപടി എടുക്കാൻ കാരണമായ വിഡിയോ ഏതെന്ന് പുറത്തുവിട്ടിട്ടില്ല. സസ്പെൻഷൻ കാലവധിക്ക് ശേഷം തീരുമാനം പുനഃപരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.

കാപിറ്റോൾ അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ ട്രംപിനെതിരെ നടപടി കൈക്കൊള്ളാതിരുന്ന ഏക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായിരുന്നു യൂട്യൂബ്. ഫേസ്‌ബുക്കും ട്വിറ്ററുമെല്ലാം ട്രംപിന്റെ അക്കൗണ്ട് നിരോധിച്ചിട്ടുണ്ട്. നിലവിലെ സസ്പെൻഷൻ കുറഞ്ഞത് ഏഴ് ദിവസത്തേക്കാണെന്നും ഈ കാലയളവിൽ വിഡിയോകളോ ലൈവോ ഒന്നും ചാനലിലൂടെ ചെയ്യാനാകില്ലെന്നും യൂട്യൂബ് അധികൃതർ അറിയിച്ചു.

നിരോധനത്തിന് പിന്നാലെ ട്രംപിന്റെ വിഡിയോകൾക്ക് താഴെ വരുന്ന കമന്റുകൾ വിലക്കാനും സാധ്യതയുണ്ട്. സസ്പെൻഷൻ തുടരാനാണ് തീരുമാനമെങ്കിൽ അടുത്ത ഘട്ടത്തിൽ രണ്ടാഴ്ചത്തേക്കായിരിക്കും നിരോധനമുണ്ടാകുക. ഇതിന് പിന്നാലെ സ്ഥിരമായി ചാനൽ പൂട്ടിക്കാനും സാധ്യതയുണ്ട്.